
വയനാട്: സുൽത്താൻ ബത്തേരി അർബൻ ബാങ്ക്( urban bank) നിയമന കോഴ വിവാദത്തിൽ സിപിഎം(cpim) സ്ഥാനാർത്ഥിയായിരുന്ന എം.എസ് വിശ്വനാഥന്‍റെ പങ്ക് തള്ളി സിപിഎം ജില്ലാ സെക്രട്ടറി. പൊതുപ്രവർത്തകൻ പുറത്ത് വിട്ട രേഖകൾ(Documents) കെട്ടിച്ചമച്ചതാണെന്നാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. രേഖകളുടെ ആധികാരികത ചോദ്യം ചെയ്യുകയാണ് ആരോപണ വിധേയരായ കോൺഗ്രസ്(Congress) നേതാക്കളും.
പൊതുപ്രവർത്തകനായ സൂപ്പി പള്ളിയാൽ ഇന്നലെ പുറത്തുവിട്ട രേഖകൾ കെട്ടിച്ചമച്ചതാണെന്നാണ് സിപിഎമ്മിന്‍റെ വാദം. സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ 13 നിയമനങ്ങൾക്കായി മുൻ ഭരണ സമിതി ഒരു കോടി 14 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഇതിൽ ബാങ്ക് പ്രസിഡന്‍റുള്‍പ്പടെ 14 അംഗ ഭരണസമിതി അഞ്ച് ലക്ഷം രൂപ വീതം കൈപ്പറ്റിയെന്നും രേഖപ്പെടുത്തിയിരുന്നു.
കെ.പി.സി.സി മുൻ സെക്രട്ടറിയും പിന്നീട് പാർട്ടി വിട്ട് ബത്തേരിയിൽ സിപിഎം സ്ഥാനാർഥിയായ എം.എസ്.വിശ്വനാഥനും പണം കൈപ്പറ്റിയവരുടെ പട്ടികയിലുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ഇപ്പോൾ ഉണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
അർബൻ ബാങ്ക് കൈകൂലി വിവാദത്തിൽ സിപിഎം നേരത്തെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിഷയം സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. എന്നാൽ സംഭവത്തിൽ സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam