സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേട്; തട്ടിപ്പ് നടത്തിയത് സെക്രട്ടറി ഒറ്റയ്ക്കല്ല, സിപിഎം വാദം പൊളിയുന്നു
ബാങ്ക് തട്ടിപ്പില്‍ കൂടുതൽ സിപിഎം നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള രേഖകൾ പുറത്ത് വന്നു. വായ്പയ്ക്കും സ്വർണ പണയത്തിനും പുറമെ വളം നൽകിയതിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ(seethathodu co operative bank) പുറത്താക്കപ്പെട്ട സെക്രട്ടറി ഒറ്റയ്ക്കാണ് ക്രമക്കേട് നടത്തിയതെന്ന സിപിഎമ്മിന്‍റെ(cpim) വാദങ്ങൾ പൊളിയുന്നു. കൂടുതൽ സിപിഎം നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള രേഖകൾ പുറത്ത് വന്നു. അതേസമയം തട്ടിപ്പ് മറച്ച് വയ്ക്കാൻ ജില്ലയിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസും(congrss) രംഗത്തെത്തി
സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ 2019 മാർച്ച് മാസത്തിൽ ജില്ലാ സഹകരണ ബാങ്ക് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് പാർട്ടി എരിയ കമ്മിറ്റി അംഗത്തിന്റെയും ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും ഇടപാടുകൾ സംബന്ധിച്ചുള്ള പരാമർശങ്ങൾ. വായ്പയ്ക്കും സ്വർണ പണയത്തിനും പുറമെ വളം നൽകിയതിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
2017-2018 കാലത്തെ കൃഷി ഭവൻ അഡ്വാൻസിലൂടെ 15,68,835 രൂപയുടെ നഷ്ടം സംഭവിച്ചു. ഇതിൽ 75,000 രൂപ ബാങ്ക് പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ടി എ നിവാസിന്റെ പേരിലുള്ള എസ്ബി 7300 എന്ന അക്കൗണ്ടിലേക്ക് മാറ്റി. ആങ്ങമൂഴി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബാങ്കിലെ സെക്രറി സ്ഥാനത്ത് വിരമിച്ചതുമായ കെഎൻ സുഭാഷിന്റെ ഭാര്യ ഷീലാ സുഭാഷിന്റെയും സഹോദരൻ കെഎൻ പ്രദീപിന്റെയും പേരിൽ സ്വർണപണയത്തിന് മേലുള്ള വായ്പകളിലും ക്രമക്കേടുകൾ നടന്നു.
സ്വർണ ഉരുപ്പടിയുടെ മൂല്യത്തെക്കാൾ അധികരിച്ച തുകയാണ് വായ്പ ഇനത്തിൽ നൽകിയിരിക്കുന്നത്. ബാങ്കിൽ സഹകരണ ചട്ടം 65 പ്രകാരം ജോയ്ന്റ് രജിസ്റ്റാർ നടത്തിയ അന്വേഷണത്തിലാണ് പുറത്താക്കപ്പെട്ട സെക്രട്ടറിയായിരുന്ന കെയു ജോസ് ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്പെന്റ് ചെയ്തത്.
എന്നാൽ ഇതേ റിപ്പോർട്ടിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗമായ പി ആർ പ്രമേദിന്റെ പേരിലുള്ള എസ്ബി നന്പർ 3351 എന്ന അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രീപ മാറ്റിയെന്ന കണ്ടെത്തലുമുണ്ട്. റിപ്പോർട്ടുകളിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടപടികൾ വൈകിപ്പിക്കുന്നെന്നാണ് കോൺഗ്രസ് ആരോപണം. ബാങ്ക് ഭരണസമിതി അംഗത്തിന്റെ പേരിൽ എടുക്കുന്ന വായ്പകളിൽ കുടിശ്ശിക വരുത്തിയാൽ തൽസ്ഥാനത്ത് നിന്നും അയോഗ്യനാവുമെന്ന സഹകരണ ചട്ടം 44 ന്റെ ലംഘനങ്ങളും ബാങ്കിൽ നടന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
വർഷങ്ങളായി സിപിഎം ഭരണസമിതിയാണ് സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. നിക്ഷേപത്തിൽ നിന്ന് ലോൺ എടുക്കുക, വായപ്പക്കാർ അറിയാതെ ഈട് നൽകിയ ആധാരം മറിച്ച് പണയം വെക്കുക, നിയമനത്തിലെ അഴിമതി, നിയമനം ലഭിച്ചവരുടെ കൃത്രിമ രേഖകളുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണ് ബാങ്കിനെതിരായ ആക്ഷപങ്ങൾ. നിക്ഷേപകർ പണം തിരികെ ചോദിക്കുമ്പോൾ ബാങ്കിലെ അടിയന്തര അവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട സസ്പെണ്ട് അക്കൗണ്ടിൽ നിന്ന് പണം മറിച്ച് നൽകിയതിന്റെ രസീതുകളും കോൺഗ്രസ് പുറത്ത് വിട്ടിരുന്നു.