
സുൽത്താൻബത്തേരി: വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻറെ കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാറെന്ന് എം വി ജയരാജൻ. കുടുംബം ആവശ്യപ്പെട്ടാൽ അക്കാര്യം പരിഗണിക്കും. സിപിഎം നേതാക്കൾ വിജയൻറെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച എൻ എം വിജയന്‍റെ മരുമകൾ പത്മജയെ ബത്തേരിയിലെ ആശുപത്രിയിലെത്തി കണ്ട ശേഷമാണ് എം വി ജയരാജന്‍റെ പ്രതികരണം. ഗ്രൂപ്പ് തർക്കം കോൺഗ്രസുകാരുടെ ജീവനെടുക്കുന്നുവെന്ന് എം വി ജയരാജൻ വിമർശിച്ചു. തട്ടിപ്പുകാരുടെ സംഘമായി കോൺഗ്രസ് മാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസിലെ ഗൂഢ സംഘത്തിന്‍റെ നടപടിയിൽ അതൃപ്തിയുള്ള ആളാണെന്നും എം വി ജയരാജൻ പറഞ്ഞു.
സിപിഎമ്മിന്റെ പുകമറയിൽ വഞ്ചിതരാകരുതെന്ന് ടി സിദ്ദിഖ് എംഎൽഎ പ്രതികരിച്ചു. കുളം കലക്കി മീൻ പിടിക്കാൻ ആണ് സിപിഎം ശ്രമമെന്നും വിമർശിച്ചു. അതേസമയം സിദ്ദിഖിനെ വിശ്വസിക്കരുതെന്ന് കോൺഗ്രസുകാരനായ തിരുവഞ്ചൂർ തന്നെയാണ് പറഞ്ഞതെന്ന് പത്മജ വിശദീകരിച്ചു. കെ സി വേണുഗോപാലിനെ വിളിക്കാൻ തിരുവഞ്ചൂർ നിർദേശിച്ചു. കെപിസിസിക്ക് മുൻപിൽ നിരാഹാരം ഇരിക്കുമെന്നും പത്മജ വ്യക്തമാക്കി. അതേസമയം സിദ്ദിഖിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു. സഹപ്രവർത്തകരെ വിശ്വസിക്കരുത് എന്ന് പറയുന്നത് തന്റെ പണിയല്ല. ആത്മഹത്യ എല്ലാവരേയും വേദനിപ്പിക്കുന്നതാണ്. അതിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കണം. വയനാട്ടിൽ നേതാക്കൾക്കിടയിൽ പരസ്പരം ഇഷ്ടമില്ലായ്മയുടെ പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിച്ചു പോകുന്നതിനു ശ്രമങ്ങൾ നടക്കുന്നുണ്ട്. വയനാട് പാർട്ടിക്ക് ഏറ്റവും ശക്തിയുള്ള സ്ഥലമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പത്മജ രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ഇന്നലെ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൈഞരമ്പ് മുറിച്ച ഇവര്‍ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിനെ ഇനി വിശ്വസിക്കില്ലെന്ന് ആവര്‍ത്തിച്ചത്. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചുവെന്നും ഇനി വിശ്വസിക്കില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്നും പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരാര്‍ പ്രകാരം ഇനി അഞ്ചു ലക്ഷം രൂപ തരാനുണ്ട്. ഇതിനുപുറമെ വീടിന്‍റെ ആധാരം ബാങ്കിൽ നിന്ന് എടുത്ത തരാമെന്നും കരാറിലുണ്ടെന്ന് പത്മജ പറഞ്ഞു..
വായ്പയെടുത്താണ് ബിസിനസ് തുടങ്ങിയത്. അതിനായി കോണ്‍ഗ്രസ് തന്ന പണം ഉപയോഗിച്ചിട്ടില്ല. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറയുന്നത് കരാര്‍ ഇല്ലെന്നാണ്. ടി സിദ്ദിഖ് എംഎൽഎ പറയുന്നത് കരാര്‍ ഉണ്ടെന്നാണ്. ഇരുവരും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഇക്കാര്യത്തിൽ ആദ്യം അവര്‍ വ്യക്തത വരുത്തട്ടെ. കരാറിലൂടെ നൽകിയ വാഗ്ദാനം പാലിച്ചില്ല. ഉപസമിതിയിൽ പെട്ടുപോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നോട് പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വത്തെ ഇനി വിശ്വസിക്കുന്നില്ല. സംഭവങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകും. നിരാഹാര സമരം നടത്താനും ആലോചിക്കുന്നുവെന്നും പത്മജ പറഞ്ഞു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കരാര്‍ പഠിക്കാൻ വേണ്ടി കൊണ്ടുപോയെന്നാണ് പറഞ്ഞത്. തങ്ങള്‍ അറിയാതെ കരാര്‍ മാറ്റി. അത് ചോദിച്ചപ്പോള്‍ രോഷത്തോടെയാണ് നേതാക്കള്‍ പ്രതികരിച്ചതെന്നും പത്മജ പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് എൻഎം വിജയന്‍റെ മകൻ വിജേഷ് പറഞ്ഞു. സാമ്പത്തിക പ്രയാസത്തിലെ മനോവിഷമത്തെ തുടർന്നാണ് പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 20 ലക്ഷം രൂപയും അഹല്യ ഫിനാൻസിലെ ലോണും തീർത്തു. എന്നാൽ, വീടും സ്ഥലവും എടുത്തു തരാം എന്ന കരാർ കോണ്‍ഗ്രസ് നേതൃത്വം പാലിച്ചില്ല. പണം നൽകാനുള്ളവരൊക്കെ തുടർച്ചയായി വിളിക്കുകയാണ്. ഒരു നേതാവും ഫോൺ വിളിച്ചാൽ എടുക്കാറില്ല. ഇനി പറയുന്ന വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്നും വിജേഷ് പറഞ്ഞു.
പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലാണ് വയനാട് കോൺഗ്രസ്. തമ്മിലടിയും തുടർ മരണങ്ങളും ഉണ്ടായിട്ടും നേതൃത്വം ഇടപെടൽ നടത്തിയില്ല. വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി വിവരം തേടി. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് വയനാട്ടിൽ 10 വർഷത്തിനിടെ അഞ്ച് നേതാക്കളാണ് മരിച്ചത്. സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ് സിപിഎം. ഇന്നലെ ബത്തേരിയിലും ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസിലേക്കും മാർച്ച് നടത്തിയിരുന്നു. എന്നാൽ കരാർ പ്രകാരമുള്ള ധാരണകളിൽ നിന്ന് ഒഴിവാകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല എന്നായിരുന്നു ടി സിദ്ദിഖിന്‍റെ പ്രതികരണം.