
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയുടെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കൂട്ടമായി പ്രതിരോധം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി ഒറ്റപ്പെടുകയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. എതിരാളികൾക്ക് ഇത് ആയുധമാകുന്നുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു. ഇന്ന് രാവിലെ മുതലാണ് ചർച്ച ആരംഭിച്ചത്.
വൻകിട പദ്ധതികൾ മാത്രം പോരാ പരമ്പരാഗത വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കണം. അവരെ മറന്ന അവസ്ഥയാണുള്ളത്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും കനത്ത തോൽവി ഉണ്ടായെങ്കിലും ആലപ്പുഴയിൽ തോറ്റതിന് കാരണം കയർ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ തടഞ്ഞതുകൊണ്ടാണെന്നും ചർച്ചയിൽ വിമർശനമുണ്ടായി. പി.പി ചിത്തരഞ്ജൻ എംഎൽഎയാണ് വിമർശനം ഉന്നയിച്ചത്.
ആശാപ്രവർത്തകരുടെ സമരം ഒരു മുന്നറിയിപ്പായി കാണണമെന്നും ചർച്ചയിൽ നിർദേശമുണ്ടായി. അംഗൻവാടി ഹെൽപ്പർമാരുടെ അടക്കം വേതനം കുടിശ്ശികയാണ്. ആശമാർക്ക് പിന്നാലെ അവരും സമരം തുടങ്ങും. കോൺഗ്രസ് അത് മുതലെടുക്കുമെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു. നേതാക്കളുടെ സ്വത്തുവിവരങ്ങൾ പരിശോധിക്കണം. പാർട്ടിയിൽ ചേർന്നശേഷവും ഇപ്പോഴുമുള്ള ആസ്തി സംബന്ധിച്ച് കൃത്യമായ പരിശോധന നടക്കുന്നില്ല. ഇന്ത്യ മുന്നണിയുമായി ചേർന്നുനിന്ന് പ്രവർത്തിക്കണമായിരുന്നു. ദേശീയതലത്തിൽ അഭിപ്രായം പറയാൻ സിപിഎമ്മിന് ഇടമില്ലാതായി എന്നായിരുന്നു മറ്റൊരു വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam