
ആലപ്പുഴ: പത്തിയൂർ പഞ്ചായത്ത് ഗവൺമെന്‍റ് ഹൈസ്കൂൾ മൈതാനം നാടക പ്രദർശനത്തിന് വിട്ടുകൊടുത്തതിന്‍റെ പേരിൽ നാട്ടുകാർക്കിടയിലും സിപിഐ(എം) പ്രവർത്തകർക്കിടയിലും പ്രതിഷേധം രൂക്ഷമാകുന്നു. അടുത്തിടെ നിർമിച്ച സിപിഐ(എം) പത്തിയൂർ ലോക്കൽ കമ്മിറ്റി ഓഫീസിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത തീർക്കുന്നതിനായി പാസ് മുഖേന നാടകം നടത്തി ഫണ്ട് സമാഹരിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനത്തിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസം ഉടലെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങൾ നടക്കുകയും ചെയ്തു.
എം എ അലിയാർ സാംസ്കാരിക വേദി എന്ന പേരിലാണ് നാടകം സംഘടിപ്പിക്കുന്നതെന്ന് ഒരു ലോക്കൽ കമ്മിറ്റി നേതാവ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടപ്പോൾ, വി എസ് സാംസ്കാരിക വേദി എന്ന പേരിലാണ് പരിപാടിയെന്ന് അവകാശപ്പെട്ട് മറ്റൊരു ബ്രാഞ്ച് കമ്മിറ്റി ഭാരവാഹിയും രംഗത്തെത്തി. മെയ് മൂന്നിന് ആലപ്പുഴ മരുതം തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന 'മാടൻ മോക്ഷം' എന്ന നാടകമാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. എം എ അലിയാർ സ്മാരകം എന്നാണ് പുതിയ ലോക്കൽ കമ്മിറ്റി ഓഫീസിന് പേരിട്ടിരിക്കുന്നത്. ഇതിന് പുറമെ സ്റ്റേഡിയത്തിനും എം എ അലിയാർ സ്മാരകം എന്ന് നാമകരണം ചെയ്യുന്നത് മുൻപ് പഞ്ചായത്തിനെ നയിച്ചവരെയും പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ച് മരിച്ചവരെയും അവഹേളിക്കുന്നതിന് തുല്യമാണെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്.
പത്തിയൂർ പഞ്ചായത്ത് സ്കൂൾ ഗ്രൗണ്ടിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച മിനി സ്റ്റേഡിയം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് ഉദ്ഘാടനം ചെയ്തത്. സ്കൂൾ കുട്ടികൾക്കും യുവജനങ്ങൾക്കും കായിക പരിശീലനം നൽകുന്നതിനും കായികതാരങ്ങളെ വളർത്തുന്നതിനും വേണ്ടി ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്റ്റേഡിയത്തിൽ പുറത്തുനിന്നുള്ള നാടകങ്ങളും രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും സംഘടിപ്പിക്കുന്നത് തെറ്റാണെന്ന് ബ്രാഞ്ച് ഭാരവാഹികൾ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കമിട്ടത്. കായികമേഖലയ്ക്ക് മാത്രമായി ഉപയോഗിക്കേണ്ട മൈതാനം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ നാട്ടുകാർക്കിടയിലും പ്രതിഷേധം ശക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam