
പാലക്കാട്: ആദിവാസി കോളനികളിൽ മഴക്കെടുതിക്കിടെ കിറ്റ് നൽകിയ എസ്.സി പ്രമോട്ടറെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ സെക്രട്ടറി. പാലക്കാട് അയിലൂർ ലോക്കൽ സെക്രട്ടറി സജിത്താണ് ആദിവാസികൾക്ക് ഭക്ഷ്യക്കിറ്റ് നൽകിയതിന് എസ്.സി പ്രമോട്ടർ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. പാർട്ടി അറിയാതെ ആദിവാസികൾക്ക് മഴക്കെടുതി കിറ്റ് നൽകുന്നതടക്കം ഒരു പരിപാടിയും നടത്തരുതെന്നും സിപിഎം നേതാവിനെ എസ്.ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഭീഷണിയുടെ ഓഡിയോ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
അയിലൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിൻ്റെ വാർഡിൽ മഴക്കിറ്റ് വിതരണം ചെയ്തതിനാണ് സി പി എം ബ്രാഞ്ച് സെക്രട്ടറി സജിത്ത് എസ്.ടി പ്രമോട്ടറെ ഇങ്ങനെ പുലഭ്യം പറയുന്നത്. മണികണ്ഠനെ എസ്ടി പ്രമോട്ടറാക്കിയത് പാർട്ടിയാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ഭീഷണി. പണി കിട്ടുമ്പോൾ നിന്റെ മറ്റേ കക്ഷികൾ ഉണ്ടാകില്ലെന്നും ലോക്കൽ സെക്രട്ടറിയുടെ ഭീഷണിയിലുണ്ട്.
മണികണ്ഠനും പ്രദേശത്തെ സിപിഎം അനുഭാവിയാണ്. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അനുമതിയോടെയാണ് കിറ്റ് വിതരണം ചെയ്തതെന്ന് പിന്നീട് മണികണ്ഠൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ലോക്കൽ സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിച്ചു. ഈക്കാര്യത്തിൽ പാർട്ടിയെ പരാതി അറിയിച്ച് കാത്തിരിക്കുകയാണ് മണികണ്ഠൻ. പാർട്ടി സമ്മേളനത്തിൻ്റെ ഭാഗമായി രണ്ടാഴ്ച മുൻപ് സിപിഎം ലോക്കൽ സെക്രട്ടറിയായ ആളാണ് സജിത്ത്. പാർട്ടിയിലെ പ്രാദേശിക വിഭാഗീയതയിൽ രണ്ടു ഭാഗത്ത് നിൽക്കുന്നവരാണ് ലോക്കൽ സെക്രട്ടറിയും എസ്.ടി. പ്രമോട്ടറും.
മണികണ്ഠൻ - ഹലോ...
സജിത്ത് - എസ്.ടി പ്രമോട്ടറേ, സിപിഎം ലോക്കൽ സെക്രട്ടറി സജിത്താണ്
മണികണ്ഠൻ - പറയൂ...
സജിത്ത് - പറയാനല്ല. പാർട്ടി അറിയാതെ നീ ഈ പഞ്ചായത്തിൽ എന്തേലും പരിപാടി നടത്തിയാലുണ്ടല്ലോ നിൻ്റെ പണി ഞാൻ പീസാക്കും
മണികണ്ഠൻ - പിന്നെ, ഞാൻ പറയാം
സജിത്ത് - എന്താടാ പിന്നീട്.... പാർട്ടിയറിയാതെ എന്തേലും പരിപാടി നടത്തിയാലുണ്ടല്ലോ...
മണികണ്ഠൻ - ഇത് ഡിപ്പാർട്ട്മെന്റും സർക്കാരും വാർഡ് മെമ്പർമാരെ അറിയിച്ച് കോളനികളിൽ കൊടുക്കുന്നതാണ്
സജിത്ത് - നിന്നെ എസ്.ടി പ്രമോട്ടറാക്കിയത് ഈ പാർട്ടിയല്ലേ
മണികണ്ഠൻ - അതറിയാലോ...
സജിത്ത് - പാർട്ടിയറിയാതെ അനങ്ങിയാൽ വട്ടപ്പൂജ്യമാക്കി തരും ഞാൻ, നിൻ്റെ മൻ്റേ ടീമൊന്നും കൂടെ കാണില്ല. മനസ്സിലാക്കിക്കോ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam