
ആലപ്പുഴ: വിഭാഗീയത രൂക്ഷമായ ആലപ്പുഴ ജില്ലയിലെ സിപിഎമ്മില്‍, ജി സുധാകരന്‍റെ പൊട്ടിത്തെറി പാര്‍ട്ടിക്ക് സമ്മാനിക്കുന്നത് മറ്റൊരു പ്രതിസന്ധി കൂടി. സുധാകരന്‍റെ പരാമര്‍ശങ്ങളോട് ജില്ലാ നേതൃത്വം ഇത് വരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ്അംഗമായ സജി ചെറിയാന്‍,പാര്‍ട്ടി എല്ലാ പരിഗണനയും സുധാകരന് നല്കിയിട്ടുണ്ടെന്ന പരാമര്‍ശത്തില്‍ പ്രതികരണം ഒതുക്കുകയും ചെയ്തു. ജനങ്ങളെ സത്യം ബോധ്യപ്പെടുത്തുമെന്ന സുധാകരന്‍റെ മുന്നറിയിപ്പിനെ എങ്ങിനെ കൈകാര്യം ചെയ്യും എന്ന ആശങ്കയിലാണ് ജില്ലാ നേതൃത്വം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ പ്രകാരം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രചരണ രംഗത്ത് നിന്ന് ജി സുധാകരന്‍ മാറി നിന്നുവെന്ന പരാതിയടക്കം ആലപ്പുഴയിലെ വിഭാഗീയത അന്വേഷിച്ച എളമരം കമ്മീഷന്‍ ജി സുധാകരനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഗുരുതര തെറ്റാണ് അദ്ദേഹം ചെയ്തതെങ്കിലും മുതിര്‍ന്ന നേതാവെന്നതും പാരമ്പര്യത്തിന്‍റെ മഹിമ പരിഗണിച്ചും നടപടി പരസ്യ ശാസനയില്‍ ഒതുക്കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. നടപടിക്ക് പിന്നാലെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ജി സുധാകരന്‍ തീരുമാനിച്ചെങ്കിലും ക്ലിഫ്ഹൗസില്‍ വിളിച്ച് വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ചു. ഏറെ നാളത്തെ മൗനത്തിനോടുവില്‍ ജി സുധാകരന്‍ മനസ് തുറന്നപ്പോള്‍ നേതൃത്വത്തിന് അത് കനത്ത തിരിച്ചടിയായി.
എളമരം കരീം കെജെ തോമസ് എന്നീ മുതിര്‍ന്ന നേതാക്കളായിരുന്നു അന്വേഷണ കമ്മീഷന്‍.ഇതില്‍ എളമരത്തിന്‍റെ പേരെടുത്ത് പറഞ്ഞാണ് സുധാകരന്‍ വിമര്‍ശനമുന്നയിക്കുന്നത്.. താനെല്ലാ കാര്യങ്ങളും ജനങ്ങളോട് തുറന്ന് പറയുമെന്ന് കൂടി കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടി നേതൃത്വത്തെ അദ്ദേഹം മുള്‍മുനയില്‍ നിര്‍ത്തുകയാണ്. എംഎല്‍എമാരടക്കം എല്ലാ നേതാക്കളും വിഭാഗീയതയുടെ ഭാഗമായ ആലപ്പുഴ ജില്ലാകമ്മിറ്റിയിലെ പ്രശ്നങ്ങള്‍ അച്ചടക്ക നടപടികള്‍ക്ക് ശേഷവും അതേപടി തുടരുന്നുവെന്ന സൂചനയാണ് ജി സുധാകരന്‍റെ വാക്കുകള്‍ നല്‍കുന്നത്. എ്ലലാക്കാലത്തും പാര്‍ട്ടി ജി സുധാകരന് എല്ലാ പരിഗണനയും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയമടക്കം കാര്യങ്ങള്‍ സംസ്ഥാന നേതൃത്വം ആലോചിക്കുന്നതിനിടെയാണ് ആലപ്പുഴ ജില്ലയിലെ മുതിര്‍ന്ന നേതാവ് കഴിഞ്‍ഞ തെരഞ്ഞെടുപ്പ് സമയത്തെ വിഭാഗീയ പ്രശ്നങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നത്.വിഭാഗീയത പൂര്‍ണമായി അവസാനിച്ചുവെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഒന്നും അവസാനിച്ചിട്ടില്ലെന്ന ജി സുധാകരന്‍റെ പരസ്യവിമര്‍ശനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam