
തിരുവനന്തപുരം : കോര്‍പ്പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം. മേയറുടെ രാജിയാവശ്യവുമായി പ്രതിപക്ഷം നടത്തുന്ന സമരം ആറ് ദിവസം പിന്നിട്ടതോടെയാണ് സിപിഎം ഇടപെടൽ. പ്രതിപക്ഷ കക്ഷികളായ കോൺഗ്രസിന്റെയും ബിജെപിയുടേയും സമരത്തെ നേരിടാൻ ബദൽ പ്രചരണം നടത്താൻ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനമായി. എൽഡിഎഫ് രാജ്ഭവൻ ധർണയ്ക്ക് ശേഷം പ്രചാരണ പരിപാടി തീരുമാനിക്കും. കോർപറേഷനിലെ ബിജെപി, കോൺഗ്രസ് സമരങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം തുറന്നു കാട്ടണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിലുയര്‍ന്ന തീരുമാനം. അതേ സമയം മേയറുടെ ലെറ്റര്‍ പാഡിലെ കത്തിൽ പാർട്ടി അന്വേഷണത്തിൽ തീരുമാനമെടുത്തില്ല. പാർട്ടി അന്വേഷണവും സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നാണ് യോഗത്തിലെ ധാരണ.
ആനാവൂരിന്റെയും മേയറുടേയും മൊഴിയെടുത്ത് വിജിലൻസ്
തിരുവനന്തപുരം കോർപ്പറേഷനിലെ കരാർ നിയമനത്തിന് പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുളള വിവാദ കത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കോർപ്പറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. കത്ത് നൽകിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രനും മൊഴി നൽകി. വീട്ടിൽ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് വിജിലൻസും വിവാദ കത്തിൽ അന്വേഷണം നടത്തുന്നത്. പരാതി നൽകിയ കോൺണഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് മൊഴിയെടുത്തു.
കത്ത് വിവാദം: ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്‍
കത്ത് വിവാദത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയതിൽ സർവത്ര ആശയക്കുഴപ്പമാണ്. ക്രൈം ബ്രാഞ്ചിന് നേരിട്ട് മൊഴി നൽകിയെന്നാണ് ആനാവൂർ നാഗപ്പൻ നൽകിയ വിശദീകരണം. സിപിഎം ജില്ലാ സെക്രട്ടറി ഇങ്ങിനെ പറയുമ്പോഴും പാർട്ടി പരിപാടികളുടെ തിരക്ക് പറഞ്ഞ് നേരിട്ട് മൊഴി നൽകാനെത്തിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് സംഘം വിശദീകരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam