പ്രതി ചെന്താമര തന്നോട് 'തോക്ക് ലഭിക്കുമോ' എന്നു ചോദിച്ചിരുന്നതായി സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. സ്വയരക്ഷയ്ക്കെന്നു പറഞ്ഞാണു ചെന്താമര തോക്ക് ചോദിച്ചത്. കൃഷിക്ക് ഉപയോഗിക്കാനെന്നു പറഞ്ഞു കീടനാശിനിയും ആവശ്യപ്പെട്ടു.

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ തുടങ്ങി. പ്രതി ചെന്താമര തന്നോട് 'തോക്ക് ലഭിക്കുമോ' എന്നു ചോദിച്ചിരുന്നതായി സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. സ്വയരക്ഷയ്ക്കെന്നു പറഞ്ഞാണു ചെന്താമര തോക്ക് ചോദിച്ചത്. കൃഷിക്ക് ഉപയോഗിക്കാനെന്നു പറഞ്ഞു കീടനാശിനിയും ആവശ്യപ്പെട്ടു. ചെന്താമരയ്ക്ക് കീടനാശിനി വാങ്ങി നൽകിയിരുന്നു. പ്രതി തന്നോട് പ്രശ്നം ഉണ്ടാക്കാൻ വരുന്നവരെ വകവരുത്തുമെന്നും എലവഞ്ചേരിയിൽ കൊടുവാൾ നിർമിക്കാൻ നിർദേശം നൽകിയതായും സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു.

നെന്മാറ സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിന്റെ വിചാരണയാണ് ഇപ്പോൾ കോടതിയിൽ നടക്കുന്നത്.