
ആലപ്പുഴ: കൊല്ലത്തെ പാൻമസാല കടത്ത് കേസിൽ സിപിഎമ്മില്‍ നടപടി. ലഹരിക്കടത്ത് കേസില്‍ പ്രതിയായ ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്നു ഇജാസ്. വാഹനം വാടകയ്ക്ക് നൽകിയ സിപിഎം കൗൺസിലർ എ ഷാനവാസിനെ സിപിഎം സസ്പെൻഡ് ചെയ്തു. എ ഷാനവാസിന്‍റെ പിറന്നാൾ ആഘോഷത്തിൽ പാര്‍ട്ടിയിലെ യുവനേതാക്കള്‍ക്കൊപ്പം ഇജാസ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. വാഹനം വാടകയ്ക്ക് കൊടുത്തപ്പോൾ ജാഗ്രത പുലർത്തിയില്ലെന്ന് ജില്ലാ സെക്രട്ടറി നാസർ പറഞ്ഞു.
ഒന്നരക്കോടി രൂപയുടെ ലഹരിക്കടത്തില്‍ ആലപ്പുഴയില്‍ സിപിഎം നേരിട്ടത് ഗുരുതര പ്രതിസന്ധിയാണ്. സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ലഹരികടത്തിയത് വന്‍ വിവാദമാകുമ്പോഴാണ് മുഖ്യപ്രതികളുടെ സിപിഎം ബന്ധവും പുറത്ത് വന്നത്. കേസില്‍ മുഖ്യപ്രതിയായി പൊലീസ് ആരോപിക്കുന്നത് ഇജാസ് ഇക്ബാലാണ്. സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമായ ഇജാസ് ഡിവൈഎഫ്ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. നാല് മാസം മുമ്പ് സമാനമായ കേസില്‍ ഇജാസ് പിടിയിലായിരുന്നു. എന്നിട്ടും ഒരു നടപടിയും പാര്‍ട്ടി സ്വീകരിച്ചിരുന്നില്ല.
വിവാദം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. മുതിര്‍ന്ന നേതാക്കളായ ഹരിശങ്കർ, ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗം ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടര്ന്നാണ് നടപടിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടരി ആർ നാസർ പറഞ്ഞു. കേസിലെ മൂന്നാംപ്രതിയായ സജാദ് സിപിഎം പ്രവർത്തകനല്ലെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam