
തിരുവനന്തപുരം: ഒരു കാരണവശാലും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2027ൽ സെൻസസ് നടപടികൾ പുനരാരംഭിക്കുന്ന വേളയിൽ അതിന്‍റെ ഭാഗമായി കേരളത്തിൽ എൻപിആർ നടപ്പാക്കില്ല എന്നുറപ്പുവരുത്താൻ സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഒരു പ്രത്യേക മതവിശ്വാസത്തെ പൗരത്വം നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡമാക്കുന്നതിലൂടെ പുറന്തള്ളലിന്‍റെ രാഷ്ട്രീയമാണ് പൗരത്വ ഭേദഗതി നിയമം മുന്നോട്ടുവെച്ചത്.
അങ്ങേയറ്റം വിവേചനപരവും പ്രതിലോമകരവുമായ പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും (എൻആർസി) കേരളത്തിൽ നടപ്പാക്കില്ല എന്ന ഉറച്ച നിലപാടാണ് എൽഡിഎഫ് സർക്കാരിനുള്ളത്. എൻആർസിയുടെ മുന്നോടിയായുള്ള പ്രക്രിയയായി കണക്കാക്കപ്പെടുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) ഒരു കാരണവശാലും കേരളത്തിൽ നടക്കില്ല എന്ന് പുതിയ വിജ്ഞാപനത്തിലൂടെ വീണ്ടും സ്പഷ്ടീകരിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ സെൻസസിന്‍റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ (National Population Register -എൻപിആർ) നടപ്പാക്കാനുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ 2019-ൽ തന്നെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ഒരു കാരണവശാലും കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്.
കൊവിഡ് കാരണം പിന്നീട് സെൻസസ് നടപടിക്രമങ്ങൾ നടന്നില്ല. അടുത്ത വർഷം മുതൽ രാജ്യത്താകെ സെൻസസ് നടപടികൾ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തിൽ സെൻസസിനൊപ്പം നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ കൂടി നടത്തിയേക്കും എന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സെൻസസിന്‍റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ എൽഡിഎഫ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെയുള്ള സർക്കാരിന്റെ സുവ്യക്തമായ നിലപാട് ഉയർത്തിപ്പിടിച്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും 20-12-2019 മുതൽ നിർത്തിവെച്ചിരിക്കുന്നതായി പ്രഖ്യാപിക്കുകയാണ് ഈ ഉത്തരവിൽ. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam