
ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തില്‍ ഉൾപ്പെട്ട പൊലീസുകാരിൽ നിന്ന് തെളിവെടുക്കുന്നതിനായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഇന്ന് നെടുങ്കണ്ടത്തെത്തും. ഇന്നലെ വൈകീട്ട് ക്രൈംബ്രാഞ്ച് തെടുപുഴ യൂണിറ്റ്, മരിച്ച രാജ്കുമാറിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.
തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ്കുമാറിന് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന സൂചനകളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. അന്വേഷണവിധേയമായി എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും നാല് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവരിൽ നിന്നാണ് ആദ്യഘട്ടത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കുക. സിസിടിവി ദൃശ്യങ്ങളും, സ്റ്റേഷൻ റെക്കോർഡുകളും സംഘം പരിശോധിക്കും. തുടർന്ന് രാജ്കുമാറിന്റെ സ്ഥാപനമായ ഹരിതാ ഫിനാൻസിലെത്തി തെളിവെടുപ്പ് നടത്തും.
ഇന്നലെ വൈകീട്ട് ക്രൈംബ്രാഞ്ച് തൊടുപുഴ യൂണിറ്റ് രാജ്കുമാറിൻ്റെ വീട്ടുകാരിൽ നിന്ന് മൊഴിയെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി എ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം വാഗമണ്ണിലെ രാജ്കുമാറിന്റെ വീട്ടിലെത്തിയാണ് ഭാര്യയിൽ നിന്നും അമ്മയിൽ നിന്നും മൊഴിയെടുത്തത്. രാജ്കുമാർ നടത്തിയ സാമ്പത്തിക തട്ടിപ്പിലെ പണം സംബന്ധിച്ച കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇക്കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനമായും വീട്ടുകാരിൽ നിന്ന് തേടിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാർക്കെതിരായ കൂട്ട നടപടി പ്രഖ്യാപനവും ഇന്നുണ്ടായേക്കും. നെടുങ്കണ്ടം സ്റ്റേഷനിലെ 40 പൊലീസുകാർക്ക് കൂടി സ്ഥലംമാറ്റമുണ്ടാകുമെന്നാണ് സൂചന. ഇതുവരെ 12 പൊലീസുക്കാർക്കെതിരെയാണ് നടപടിയെടുത്തത്.
Also Read: റിമാന്‍ഡ് പ്രതി മരിച്ച സഭവം; നെടുംകണ്ടം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലംമാറ്റും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam