
ആലപ്പുഴ: തോട്ടപ്പള്ളിക്ക് സമീപം ഒറ്റപ്പനയിൽ 57 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ചെമ്പകപ്പള്ളി റംലത്തിനെ ഇന്നലെ വൈകിട്ട് ആണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റംലത്തിനെ പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടത്. അടുക്കള വാതിൽ തുറന്ന നിലയിലായിരുന്നു. കാൽ നിലത്തും ശരീരം കട്ടിലിലുമായാണ് മൃതദേഹം കണ്ടത്. കഴുത്തിൽ ഷാൾ കുടുക്കിയ നിലയിലും കണ്ടെത്തി. വീട്ടിനുള്ളിൽ മുളക് പൊടി വിതറിയിട്ടുണ്ട്. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണെന്നും കണ്ടെത്തി.
അമ്പലപ്പുഴ പൊലിസും ഫൊറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടുമായി ബന്ധമുള്ളതോ പരിചയമുള്ളവരില്‍ ആരെങ്കിലോ ആയിരിക്കാം റംലത്തിനെ അപായപ്പെടുത്തിയതെന്നാണ് സംശയം. ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റംലത്തിന്‍റെ പോസ്റ്റ് മോർട്ടം നടക്കും. ഇതിനുശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചുള്ള പരിശോധനയിലാണ് പൊലീസ്. റംലത്തിന്‍റെ ആഭരണങ്ങളോ, പണമോ നഷ്ടമായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വർഷങ്ങളായി റംലത്ത് ഇവിടെ ഒറ്റയ്ക്കാണ് കഴിയുന്നത്. ബന്ധുക്കൾ സമീപ പ്രദേശങ്ങളിൽ തന്നെ കഴിയുന്നവരുണ്ട്. ഇവരിൽ നിന്നുൾപ്പടെ പൊലീസ് വിവരങ്ങൾ ശേഖരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam