
ദില്ലി: ദില്ലിയിലെ ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ആസൂത്രിത ആക്രമണം അല്ലെന്ന് ഉന്നത വൃത്തങ്ങൾ. പരിഭ്രാന്തിയിൽ നടന്ന സ്ഫോടനമാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പൊട്ടിത്തെറിച്ചത് നിർമാണം പൂർത്തിയാക്കാത്ത ബോംബാണ്. അതിനാൽ സ്ഫോടനത്തിന്റെ തീവ്രത കുറഞ്ഞു. ചാവേറിന്റെ രീതി പിന്തുടർന്നില്ല എന്നുമാണ് നിഗമനം.
ചെങ്കോട്ടയിൽ ഉണ്ടായത് പരിഭ്രാന്തിയിൽ നടന്ന സ്ഫോടനമാണ് എന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്. ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് ചാവേർ ആക്രമണത്തിന്റെ സ്വഭാവമില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ബോംബിന്റെ നിർമാണം പൂർണ്ണമായും കഴിഞ്ഞിരുന്നില്ല. അതിനാൽ സ്ഫോടനത്തിന്റെ തീവ്രത കുറഞ്ഞു എന്നാണ് അനുമാനം. സ്ഫോടനത്തിൽ ഗർത്തം രൂപപ്പെടാതിരുന്നത് ഇതേ കാരണമാണെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. ഇരുമ്പ് ചീളുകളോ പ്രൊജക്റ്റൈലുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഫോടന സമയത്തും വാഹനം നീങ്ങി കൊണ്ടിരിക്കുകയായിരുന്നു. സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് പറയുന്നതിലെ പ്രധാന കാരണമിതാണ്. ചാവേർ ആക്രമണം ആയിരുന്നെങ്കിൽ ഈ വാഹനം ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് അതിവേഗത്തിൽ നീങ്ങുകയോ അല്ലെങ്കിൽ ഇടിച്ചുകയറുകയോ ചെയ്യേണ്ടതാണ്. എന്നാൽ ഈ സംഭവത്തിൽ അങ്ങനെ ഉണ്ടായില്ല. കൂടാതെ, കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ഐഇഡി സജ്ജമായിരുന്നില്ല.
സ്ഫോടനം നടക്കുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത വിവിധ ഇടങ്ങളിൽ പരിശോധന നടന്നിരുന്നു. റെയ്ഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. ഇതാണ് വേഗത്തിലുള്ള ഒരു ആക്രമണത്തിലേക്ക് വഴി വെച്ചതെന്നാണ് വിവരം. ഒപ്പം പ്രതി ചാവേറിന്റെ രീതി പിന്തുടർന്നില്ലെന്നതും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരടങ്ങുന്ന ഭീകരസംഘത്തിലെ കണ്ണിയാണ് ഉമറുമെന്നും അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു. ഇവരുടെ അറസ്റ്റിന് പിന്നാലെ ഇവിടെ നിന്ന് ഐ20 കാറുമായി ദില്ലി കടന്ന ഉമർ പലയിടങ്ങളിൽ കറങ്ങി ഉച്ചതിരിഞ്ഞ് മൂന്നരയോടെ ചെങ്കോട്ടയ്ക്ക് സമീപത്തെ പള്ളിയിലെ പാർക്കിംഗ് സ്ഥലത്ത് എത്തി. വൈകുന്നേരും ആറര വരെ ഇവിടെ വാഹനം പാർക്ക ചെയ്തു. ഇവിടെ നിന്ന് ഇയാൾ ഇറങ്ങിയതിന് പിന്നാലെയായിരുനു സ്ഫോടനം. ഇതിനിടെ ഇയാളുടെ അമ്മയെയും സഹോദരനെയും പൊലീസ് വിവര ശേഖരണത്തിനായി കൊണ്ടുപോയി. മരിച്ചത് ഉമറാണെന്ന് ഉറപ്പിക്കാൻ അമ്മയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് ദില്ലിക്ക് അയ്ക്കും. ഉമർ നേരത്തെ ജോലി നോക്കിയിരുന്ന അൽ ഫലാഹ് സർവ്വകലാശാലയിൽ ഇതുവരെ 52 പേരെ ചോദ്യം ചെയ്തു. ആറ് പേരെ കസ്റ്റഡിയിൽ എടുത്തു. പുൽവാമയിലുള്ള ഇയാളുടെ സുഹൃത്ത് ഡോ.സജാദും കസ്റ്റഡയിലാണ്. കേസ് എൻഐഎയ്ക്ക് കൈമാറിയതോടെ ഇവരുടെ പാക് ബന്ധം കേന്ദ്രീകരിച്ചാണ് ഏജൻസി നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam