
എറണാകുളം: അയ്യന്‍പുഴയിൽ ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും. സ്പെഷൽ ബ്രാഞ്ചിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം അച്ചടക്ക നടപടിയെന്നാണ് റൂറൽ പൊലീസ് നേതൃത്വത്തിന്‍റെ നിലപാട്. എറണാകുളം റേഞ്ച് ഡി ഐ ജിയുമായി കൂടി ആലോചിച്ചാകും തുടർ നടപടി. അയ്യന്‍പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബൈജുക്കുട്ടൻ മണ്ണ് ലോറികളിൽ നിന്ന് കൈക്കൂലി ചോദിച്ചു വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ലോഡിന് കണക്ക് പറഞ്ഞ് പണം വാങ്ങുന്ന ദൃശ്യങ്ങൾ എറണാകുളം റൂറൽ പൊലീസ് പരിശോധിച്ചു. ഉദ്യോഗസ്ഥനെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഇന്നലെ തന്നെ എറണാകുളം റൂറൽ എസ് പി അറിയിച്ചിരുന്നു. സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിൽ പെട്രോളിങ്ങിന് ഇറങ്ങിയപ്പോഴാണ് അയ്യന്‍പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബൈജുക്കുട്ടൻ കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങിക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.
നിരവധി ക്വാറികളും മണ്ണെടുപ്പ് കേന്ദ്രങ്ങളുമുളള മേഖലയാണ് അയ്യമ്പുഴ. മണ്ണുകടത്തിന് ലോറിക്കാർ കൊടുത്ത പണം കുറഞ്ഞുപോയെന്നാണ് എസ് ഐയുടെ പരാതി. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എറണാകുളം റൂറൽ എസ് പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുറത്ത് വന്നത് എപ്പോഴത്തെ ദൃശ്യങ്ങളാണിത്, ആരാണ് ചിത്രീകരിച്ചത് എന്നിവയെ കുറിച്ചാണ് പരിശോധിക്കുന്നത്. ബൈജുക്കുട്ടൻ ഇപ്പോഴും അയ്യമ്പുഴ സ്റ്റേഷനിൽ തന്നെയുണ്ടെങ്കിലും കഴിഞ്ഞ ഓഗസ്റ്റിന് ശേഷം പെട്രോളിങ് ഡ്യൂട്ടിക്ക് അധികം പോയിട്ടില്ല. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കിട്ടിയാലുടൻ എസ് ഐയെ സസ്പെൻഡ് ചെയ്യുമെന്നാണ് ഇന്നലെ പുറത്ത് വന്ന വിവരം.
കൂടുതല്‍ വായനയ്ക്ക്: 'ഒരു ലോഡ് മണ്ണ് കടത്താന്‍ അഞ്ഞൂറ് പോര'; കണക്കുപറഞ്ഞ് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
കൂടുതല്‍ വായനയ്ക്ക്: കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ പിടികൂടുന്നതിൽ വിജിലൻസിന് സർവ്വകാല റിക്കോർഡ്,കഴിഞ്ഞ വർഷം 56 അറസ്റ്റ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam