' ഗവര്‍ണര്‍ രാഷ്ട്രീയക്കാരന്‍റെ കുപ്പായമഴിച്ചുവെക്കണം'; വിമര്‍ശനവുമായി ദേശാഭിമാനി മുഖപ്രസംഗം

By Web TeamFirst Published Jan 18, 2020, 7:22 AM IST
Highlights

പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നതെന്ന് ദേശാഭിമാനി മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

തിരുവനന്തപുരം: പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനസര്‍ക്കാര്‍ നടപടിയെ അടക്കം തുടര്‍ച്ചയായി വിമര്‍ശിച്ച് രംഗത്തെത്തിയ കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം മുഖപത്രം ദേശാഭിമാനി. പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത്. സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കുന്നതിന് ഗവര്‍ണറുടെ അനുമതി വേണമെന്ന് എവിടെയും പറയുന്നില്ല. ഗവര്‍ണര്‍ വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടതെന്നും ദേശാഭിമാനി വിമര്‍ശിക്കുന്നു.

എല്ലാ തീരുമാനങ്ങളും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. രാഷ്ട്രീയക്കാരന്‍റെ കുപ്പായമഴിച്ചുവെച്ച് സ്വതന്ത്രമായ ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ട്. ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്‍റെ തീരുമാനങ്ങളെല്ലാം താനാണ് എടുക്കേണ്ടതെന്ന് അദ്ദേഹം തെറ്റിധരിച്ചു- മുഖപ്രസംഗം വ്യക്തമാക്കുന്നു. 

പോര് മുറുകുന്നു: സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ടത് 24 മണിക്കൂറിനിടെ മൂന്ന് തവണ.

ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍

"പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെടുക മാത്രമല്ല, നിയമപരമായും സമരമുഖം തുറന്നിരിക്കയാണ്‌. കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ അനുച്ഛേദം 131 അനുസരിച്ച്‌ ചോദ്യംചെയ്യാനും മുന്നിട്ടിറങ്ങി. അത്‌ തന്നോട്‌ ആലോചിക്കാതെയാണെന്ന വിമർശനമാണ്‌ ഗവർണർ പ്രകടിപ്പിച്ചത്‌. സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കുപോലും ഗവർണറുടെ അനുമതിക്ക്‌ കാത്തുനിൽക്കണം എന്നുമുള്ള കീഴ്‌വഴക്കം ഉറപ്പിക്കാനാണ്‌ ശ്രമം". 

"ആരും ഭരണഘടനയ്‌ക്ക്‌ അതീതരല്ലെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. കാരണമായി ചൂണ്ടുന്നത് ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ സ്യൂട്ട് നൽകിയതാണ്. സർക്കാരിന്റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. അനുച്ഛേദം 167ൽ ഇക്കാര്യം വ്യക്തം. ഗവർണർക്ക് വിവരം നൽകുന്നതിൽ മുഖ്യമന്ത്രിയുടെ കർത്തവ്യങ്ങളാണ് അതിൽ വിശദീകരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ദൈനംദിന തീരുമാനങ്ങൾ അറിയിക്കണമെന്ന് ഭരണഘടന നിഷ്‌കർഷിക്കുന്നില്ല.

2016 ജൂലൈ 13ലെ ജഗദീഷ്സിങ്‌ ഗേൽഹർ നേതൃത്വം നൽകിയ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി നിർണായകമാണ്‌. അരുണാചൽ എംഎൽഎമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട കേസിലെ വിധികൂടി നോക്കണം. ഗവർണർക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളേ ഉള്ളൂവെന്ന്‌ അതിൽ കൃത്യമായി പറഞ്ഞു. അതായത് ഗവർണർക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനേ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സഭാപ്രമേയം നിയമപരമാണ്. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചാണ് അത്‌ പാസാക്കിയതും. പ്രമേയം പാസാക്കുംമുമ്പ് ഗവർണറെ അറിയിക്കണമെന്നില്ല"

അധികാരം മറികടക്കരുത്; മുഖ്യമന്ത്രിയെ ചട്ടംപഠിപ്പിച്ച് ഗവര്‍ണര്‍, സര്‍ക്കാരിനോട് വിശദീകരണം തേടും

ഗവര്‍ണരുടെ നടപടികളെ വിമര്‍ശിച്ച് സിപിഎം നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെപോലയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ്  ദേശാഭിമാനിയിലെ ലേഖനം. 

ദോശ ചുടും പോലെ ഓര്‍ഡിനൻസ് ഇറക്കാനാകില്ല,വാര്‍ഡ് വിഭജനത്തിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്


 

click me!