അധികാരം മറികടക്കരുത്; മുഖ്യമന്ത്രിയെ ചട്ടംപഠിപ്പിച്ച് ഗവര്‍ണര്‍, സര്‍ക്കാരിനോട് വിശദീകരണം തേടും
കോടതിയിൽ പോകും മുമ്പ് ഗവര്‍ണറെ അറിയിക്കണമായിരുന്നു. ഇക്കാര്യത്തിൽ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ
ദില്ലി: പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിക്കും മുമ്പ് അറിയിക്കാനുള്ള ബാധ്യത കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നു എന്ന് തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും മുമ്പ് അക്കാര്യം ഔദ്യോഗികമായി അറിയിക്കണം. അത് മുഖ്യമന്ത്രിയുടെ ബാധ്യതയാണ്. റൂൾസ് ഓഫ് ബിസിനസും ചട്ടങ്ങളും വായിച്ചാണ് സര്‍ക്കാരിനെതിരെയാ നിലപാട് ഗവര്‍ണര്‍ ദില്ലിയിൽ വിശദീകരിച്ചത്,
വാര്‍ത്താ സമ്മേളനം അല്ലെന്ന് വിശദീകരിച്ചാണ് ഗവര്‍ണര്‍ മാധ്യമങ്ങളോട് സംസാരിച്ച് തുടങ്ങിയത്. ഗവര്‍ണറുടെ പദവിയെ കുറിച്ചും അധികാരങ്ങളെ കുറിച്ചും വ്യക്തമായ വ്യാഖ്യാനങ്ങളുണ്ട്. വിവിധ കോടതി വിധികളിലും ഇത് വ്യക്തമായി പറയുന്നുണ്ട്. സര്‍ക്കാര്‍ നടപടികൾ ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുന്നതാണ് ഗവര്‍ണറുടെ ചുമതല. നിയമവും ഭരണഘടനയും എല്ലാവരേക്കാളും മുന്നിലാണ്. ഗവര്‍ണര്‍ എന്നനിലയിൽ നിയമപ്രകാരം മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിച്ചു.
തുടര്‍ന്ന് വായിക്കാം: ഗവര്‍ണര്‍ രാഷ്ട്രീയ വക്താവോ? സർക്കാരിന് കോടതിയില്‍ പോകാന്‍ ഗവര്‍ണറുടെ സമ്മതം വേണ്ട-കുഞ്ഞാലിക്കുട്ടി...
മുഖ്യമന്ത്രിയുടെ പദവി ആവര്‍ത്തിച്ച് എടുത്ത് പറഞ്ഞായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് നിലപാട് വിശദീകരിച്ചത്. കേന്ദ്ര നിയമത്തിനെതിരെ ആണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിച്ചത്. ഗവര്‍ണറെ അക്കാര്യം അറിയിക്കേണ്ട ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിക്ക് മാത്രമാണ്. മുഖ്യമന്ത്രി നേരിട്ടോ അല്ലെങ്കിൽ മന്ത്രിമാരേയോ മറ്റാരെങ്കിലും മുഖേനയോ അറിയിക്കാവുന്നതാണ്. അത് എങ്ങനെ വേണമെന്നും മുഖ്യമന്ത്രിക്ക് വിശദീകരിക്കാം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമ നടപടികളുമായി സംസ്ഥാനത്തിന് ഒറ്റക്ക് മുന്നോട്ട് പോകാനാകില്ല. അതിൽ ചട്ടലംഘനമുണ്ടായാൽ ഗവര്‍ണറെന്ന നിലയിൽ ശക്തമായ ഇടപെടൽ ഉണ്ടാകും. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ജഡിനൻസിലും ഉന്നയിച്ച സംശയങ്ങൾ തീര്‍ക്കാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് അക്കാര്യത്തിൽ തീരുമാനം വൈകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
റഡിഡന്‍റ് ഭരണമല്ലെന്ന് ഓര്‍ക്കണമെന്ന പിണറായി വിജയന്‍റെ പരോക്ഷ പരാമര്‍ശത്തിന് അത് എല്ലാവരും ഓര്‍ക്കണമെന്നും ആരും നിയമത്തിനും ഭരണഘടനക്കും അതീതരല്ലെന്നും പറഞ്ഞാണ് ഗവര്‍ണര്‍ തിരിച്ചടിച്ചത്