
കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ എയർ അറേബ്യ വിമാനം അടിയന്തരമായി നിലത്തിറക്കിയ സംഭവത്തിൽ ഡിജിസിഎ അന്വേഷണം നടത്തും. ഹൈഡ്രോളിക് സംവിധാനം തകരാറിലായത് കൊണ്ട് അടിയന്തര ലാൻഡിംഗ് വേണ്ടി വന്നുവെന്നാണ് എയർ അറേബ്യ വ്യക്തമാക്കിയിരിക്കുന്നത്. 229 പേരുമായി യാത്ര ചെയ്ത വിമാനം യന്ത്രതകരാർ ഉണ്ടായിട്ടും അത്ഭുതകരമായാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. വിമാനം പാർക്കിംഗ് ബേയിലേക്ക് മാറ്റിയിട്ടുണ്ട്. ലാൻഡിംഗിന്‍റെ ദൃശ്യങ്ങൾ ഇതുവരെയും വിമാനത്താവള അധികൃതർ പുറത്തുവിട്ടിട്ടില്ല.
എയർ അറേബ്യ G9-426 വിമാനം മുക്കാൽ മണിക്കൂറോളമാണ് നെടുമ്പാശേരി വിമാനത്താവളെത്താകെ മുൾമുനയിൽ നിർത്തിയത്.
രാത്രി 7.13നായിരുന്ന ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ നെടുമ്പാശേരിയിലേക്കുള്ള യാത്രയിൽ ലാൻഡിംഗിന് മുന്നോടിയായുള്ള പരിശോധനയിലാണ് പൈലറ്റിന് യന്ത്ര തകരാർ ശ്രദ്ധയിൽ പെട്ടത്. ഗിയർ , ഫ്ലാപ്പ്, ബ്രേക്ക് ശൃംഘലയുമായി ബന്ധപ്പെട്ട ഹൈഡ്രോളിക്ക് സംവിധാനത്തിലാണ് പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടത്.
222 യാത്രക്കാരും 7 വിമാനജീവനക്കാരുമാണ് എയർ അറേബ്യ വിമാനത്തിലുണ്ടായിരുന്നത്.വൈകിട്ട് 6.41ന് തന്നെ വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെട്ടു എമർജൻസി ലാൻഡിംഗ് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. വിമാനത്താവളത്തിൽ വിവരം എത്തിയ ഉടൻ തന്നെ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനം വിമാനത്താവളത്തിൽ ഒരുങ്ങി.
തകരാര്‍ കണ്ടെത്തിയത് ലാൻഡിംഗിനിടെ; മുള്‍മുനയില്‍ കൊച്ചി വിമാനത്താവളം, ഒടുവില്‍ സുരക്ഷിതമായി നിലത്തിറക്കി
അഗ്നിശമന സേന, ആംബുലൻസ്, സിഐഎസ്എഫ് സംവിധാനങ്ങൾ നിരന്നു. വിമാനത്താവള മേഖലയാകെ സമ്പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 7.13ന് ഇറങ്ങേണ്ട വിമാനം പിന്നെയും പത്ത് മിനിറ്റിലേറെ വിമാനത്താവളത്തിന് മേലെ വട്ടം കറങ്ങി. രാത്രി 7.29 ന് പൈലറ്റ് നെടുമ്പാശേരിയിൽ വിമാനമിറക്കി. ഹൈട്രോളിക്ക് സംവിധാനം തകരാറിലായിട്ടും ലാൻഡിംഗ് സുരക്ഷിതമായി. 229പേർ സുരക്ഷിതമായി റണ്‍വേ തൊട്ടു. എമർജൻസി ലാൻഡിംഗ് വേണ്ടി വന്നതിനാൽ കൃത്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നു. റണ്‍വേയിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴിത്തിരിച്ചു വിട്ടു. എയർഅറേബ്യ വിമാനം നിലംതൊട്ടതോടെ വളരെ വേഗം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. യാത്ര മുടങ്ങിയെങ്കിലും ജീവൻ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലായിരുന്നു യാത്രക്കാർ. പിന്നാലെ റണ്‍വേയിൽ നിന്ന് എയർഅറേബ്യ വിമാനം ഉപകരണങ്ങൾ ഉപയോഗിച്ച് പാർക്കിംഗ് ബേയിലേക്ക് തള്ളിനീക്കി. രാത്രി എട്ടെകാലോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. സർവീസുകൾ സാധാരണ നിലയിലായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam