
ആലപ്പുഴ: രാഹുൽ ഗാന്ധി - കെ സി വേണുഗോപാല്‍ രഹസ്യ കൂടിക്കാഴ്ച നടന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഡൽഹിയിലെ ഹൈക്കമാൻഡ് ചർച്ചയ്ക്ക് മുൻപ് രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും രഹസ്യമായി കൂടിക്കാഴ്ച നടത്തിയോ എന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കും. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കെ സി വേണുഗോപാലിന് കൂടുതൽ പിന്തുണയുണ്ടെന്ന അവകാശവാദത്തിലും അദ്ദേഹം പ്രതികരിച്ചു. എംഎൽഎമാരുടെ പിന്തുണയൊക്കെ കഴിഞ്ഞ കാര്യമാണ്. ചർച്ചകൾ കഴിഞ്ഞു. ഇനി ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നേരിട്ടുള്ള ചർച്ച ഉടനുണ്ടാകില്ലെന്ന് വിവരങ്ങൾ വരുന്നുണ്ട്.
ഖർഗെ ബംഗളൂരുവിലേക്ക് പോയതോടെ ചർച്ച നീളുമെന്നുറപ്പായി. രണ്ട് ദിവസങ്ങൾക്ക് ശേഷമേ മടങ്ങിയെത്തൂയെന്ന് ഖർഗെയുടെ ഓഫീസ് അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ഡി സുധാകറിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് ഖർഗെ പോയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച മൂന്ന് നേതാക്കളുമായും ഖർഗെ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏട്ട് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ വിമർശനം ശക്തമാവുകയാണ്.
എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി. എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും വി ഡി സതീശൻ പറഞ്ഞു. തൻറെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിർത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam