
ദില്ലി: ഇ 20 പെട്രോൾ സുരക്ഷിതമെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ശാസ്ത്രീയമായ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് എഥനോൾ പെട്രോൾ രാജ്യത്ത് വിതരണം ചെയ്യാൻ തുടങ്ങിയതെന്നും, ഇ 20 ഉപയോഗിച്ചത് കൊണ്ട് വാഹനത്തിന് കാര്യമായി കേടുപാടുകളുണ്ടായെന്നോ, പ്രകടനം മോശമായെന്നോ ഇതുവരെ തെളിഞ്ഞിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ഇ 15 അടക്കം ബ്ലെൻഡഡ് പെട്രോളുകൾ മൂന്നര വർഷമായി രാജ്യത്ത് ഉപയോഗിക്കുന്നു. ഇ 19, ഇ 20 പെട്രോളുകൾ രണ്ടര വർഷത്തിലധികമായി ഉപയോഗിക്കുന്നുണ്ട്. ഈ പെട്രോളുകൾ ഉപയോഗിച്ചത് കാരണം വാഹനങ്ങൾ കേടായെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ മറുപടി നൽകി.
നാളെ മുതൽ വിവിധ സംഘടനകൾ എഥനോൾ പെട്രോളിനെതിരെ ദില്ലിയിൽ പ്രതിഷേധം നടത്താനിരിക്കെയാണ് കേന്ദ്രം നിലപാട് ആവർത്തിക്കുന്നത്. അതിനിടെ പ്രതിഷേധം പ്രഖ്യാപിച്ച ടീം ഭാരത് എന്ന കൂട്ടായ്മയുടെ നേതാവ് തഹ്സീൻ പൂനെവാലയെ വിജയ് ചൗക്കിൽനിന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ദില്ലി പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്ന് പരാതി ഉയർന്നു. നിതിൻ ഗഡ്കരിയെ അടക്കം നിരന്തരം വിമർശിക്കുന്ന തഹ്സീന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഇന്ന് റദ്ദാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാറിനെതിരെ സത്യം പറയുന്നതുകൊണ്ടാണ് നടപടിയെന്ന് തഹ്സീൻ വിമർശിച്ചു.
അതിനിടെ എഥനോൾ ചേർത്ത ഇ 20 പെട്രോൾ ഉപയോഗിച്ചതുമൂലം വാഹനം കേടായ ഒരു സംഭവമെങ്കിലും കാണിച്ചുതരൂ എന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിഷേധക്കാർ രംഗത്തെത്തി. ഒന്നല്ല ആറ് പേരെ മന്ത്രിക്ക് മുന്നിൽ ഹാജരാക്കാം. എന്നാൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരിക്കണം മന്ത്രി ഗഡ്കരി ഇവരുമായി കൂടിക്കാഴ്ച നടത്തേണ്ടത് എന്ന ഒരു നിബന്ധന അവർ മുന്നോട്ട് വെച്ചു. 'ടീം ഭാരത്' എന്ന പേരിൽ ഇ 20 ഇന്ധനത്തിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധം നയിച്ച ആക്ടിവിസ്റ്റും സംരംഭകനുമായ തഹ്‌സീൻ പൂനാവാലയാണ് മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വീഡിയോ സന്ദേശം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഇ 20 പെട്രോളിനെ വിമർശിക്കുന്നവരെ മന്ത്രി പരസ്യമായി വെല്ലുവിളിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam