
തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. ഒന്നിച്ചുകൂടി ബന്ധങ്ങൾ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്പിയും ആഘോഷിക്കുകയാണ് വിശ്വാസികൾ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഈദ്ഗാഹുകൾ നടന്നു. ലഹരി വിരുദ്ധ സന്ദേശമുയർത്തിയാണ് ഈദ്ഗാഹുകൾ സംഘടിപ്പിച്ചത്. ലഹരിവിരുദ്ധ പ്രചാരണങ്ങളെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണമെന്ന് പാളയം ഇമാം പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായും സഹകരിക്കരുത്. ലഹരിവിരുദ്ധ പ്രചാരണങ്ങളിൽ വിശ്വാസി സമൂഹം മുൻപന്തിയിൽ നിൽക്കണമെന്നും പാളയം ഇമാം വ്യക്തമാക്കി.
മലപ്പുറം മാഅദിൻ മസ്ജിദിലെ പെരുന്നാൾ നമസ്കാരത്തിൽ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് ബീച്ചിലെ സംയുക്ത ഈദ് ഗഹിൽ എം അഹമ്മദ് കുട്ടി മദനി പെരുന്നാൾ സന്ദേശം നൽകി. ലഹരിയുടെ ചതിക്കുഴികളിൽ യുവാക്കൾ വീണു പോകുമ്പോൾ രാജ്യത്തിനാണ് നഷ്ടം. യുവാക്കൾ ലഹരിയിൽ വീണു പോകുന്നുണ്ട്. യുവാക്കളുടെ ഭാവി ഇത് മൂലം നഷ്ടമാകുന്നു. യുവാക്കളെ ലഹരിയിൽ നിന്നും രക്ഷപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രാർത്ഥനക്കു ശേഷം കലൂർ സ്റ്റേഡിയത്തിൽ ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ലഹരിക്കെതിരെ ബാനർ ഉയർത്തുകയും ചെയ്തു.
അതേ സമയം, വഖഫ് നിയമ ഭേദഗതിക്കെതിരെ മതനിരപേക്ഷ മനസ്സുള്ള എല്ലാവരും ഒന്നിക്കണമെന്ന് പാളയം ഇമാം വി.പി ഷുഹൈബ് മൗലവി പറഞ്ഞു. വഖഫിൻ്റെ സ്വത്തുകൾ കൈകാര്യം ചെയ്യണ്ടത് വിശ്വാസികളാണ്. മതസ്വാതന്ത്ര്യത്തിന് എതിരായ ബില്ലാണ് അവതരിപ്പിക്കാൻ പോകുന്നത്. ഒരു ജനവിഭാഗത്തെയും ദ്രോഹിക്കുന്നതല്ല നിലനിൽക്കുന്ന വഖഫ് നിയമമെന്നും തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പെരുന്നാൾ നമസ്കാരത്തിൽ അദ്ദേഹം പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam