
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നതിനിടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന് ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് ഒപ്പം ക്ലിഫ് ഹൌസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. സിഇഒ ഡുവാൻ ജെറിന്സണും ചർച്ചയിൽ പങ്കെടുത്തു. പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി ചോദിച്ച് മനസിലാക്കി. 2019 ഓഗസ്റ്റിൽ ആയിരുന്നു കൂടികാഴ്ച് എന്നും പ്രസിഡന്റ് ഷിജു വർഗീസ് ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു.
വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെയും ഇന്ന് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. ഇഎംസിസിയുമായുള്ള ധാരണാപത്രവും , സ്ഥലം അനുവദിച്ച രേഖയും പുറത്തുവിട്ട് ചെന്നിത്തല മുഖ്യമന്ത്രി കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസ് ഏഷ്യാനെറ് ന്യൂസിനോട് വെളിപ്പെടുത്തിയത്.
വിദേശകമ്പനിയുമായി ഒരുകരാറും ഒപ്പിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുമ്പോഴാണ് പിആർഡിയുടെ ഒരു പരസ്യം പുറത്ത് വരുന്നത്. ബോട്ട് നിർമ്മിക്കുന്നതിന് വിദേശകമ്പനിയുമായി ധാരണയായെന്നാണ് സർക്കാർ പരസ്യത്തിലുള്ളത്. ഇത് ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതിരോധം പ്രതിപക്ഷനേതാവ് പൊളിച്ചത്. പരസ്യം മാത്രമല്ല കെഎസ്ഐഡി സിയുമായി ഇഎംസിസി ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണപത്രവും ചേർത്തല പള്ളിപ്പുറത്ത് നാല് ഏക്കർ സ്ഥലം അനുവദിച്ചുള്ള ഉത്തരവും ചെന്നിത്തല പുറത്ത് വിട്ടതോടെ മുഖ്യമന്ത്രി വീണ്ടും പ്രതിരോധത്തിലായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam