മുംബൈ: കേരളത്തില്‍ വീണ്ടും പ്രളയമുണ്ടാക്കാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച കൊണ്ടാണെന്ന് ഗാഡ്ഗില്‍ കമ്മീഷന്‍ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തെറ്റുപറ്റി. ഒരു ചെറിയ വിഭാഗത്തിന്‍റെ താത്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയെക്കുറിച്ച് സര്‍ക്കാര്‍ മറന്നുവെന്നും ഗാഡ്ഗില്‍ വിമര്‍ശിക്കുന്നു. മുംബൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
വലിയ ക്വാറികള്‍ക്ക് പോലും ഇപ്പോള്‍ കേരളത്തില്‍ നിര്‍ബാധം ലൈസന്‍സ് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമങ്ങളല്ല വേണ്ടത് ഉള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
കേരളത്തിൽ കഴിഞ്ഞ പ്രളയ കാലത്തു സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര - കർണാടക അതിർത്തിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. മഴ തുടർച്ചയായി പെയ്തിട്ടും വടക്കൻ കർണാടകത്തിലെ ഡാമുകൾ കൃത്യസമയത്ത് തുറന്നുവിടാൻ അധികൃതർ തയ്യാറായില്ല. കൃഷ്ണ നദീതടത്തിലെ ഡാം മാനേജ്മെന്റിന് പിഴവ് പറ്റിയതാണ് ഇരു സംസ്ഥാനങ്ങളിലും പ്രളയത്തിനു ഇടയാക്കിയതെന്നും ഗാഡ്ഗില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam