
തിരുവനന്തപുരം: കെഎസ്ആർടിസിയെ കൈവിടില്ലെന്നും തുടർന്നും സർക്കാർ സംരക്ഷിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ധനകാര്യ മാനേജ്മെൻ്റിൽ കെഎസ്ആർടിസി ശ്രദ്ധിക്കണം. നിലവിൽ കെഎസ്ആർടിസിയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ ഗുണം ചെയ്യുമെന്നം അദ്ദേഹം പറഞ്ഞു.
അതേസമയം വിവിധ സർക്കാർ വകുപ്പുകൾക്ക് പുതിയ കാർ വാങ്ങുന്നതിൽ നിയന്ത്രണം കൊണ്ടു വരുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും വലിയ കാറുകൾ വാങ്ങേണ്ട ആവശ്യമില്ല. സഞ്ചരിക്കുന്ന ദൂരം കൂടി പരിഗണിച്ച് മാത്രമേ ഇനി വാഹനങ്ങൾ അനുവദിക്കൂ. എല്ലാവരും വലിയ വാഹനങ്ങൾ വാങ്ങാൻ അനുമതി തേടുന്ന നിലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ രീതി അവസാനിപ്പിക്കും. ഇക്കാര്യത്തിൽ വ്യക്തത വരുത്തി കൊണ്ട് ധനവകുപ്പ് പ്രത്യേക ഉത്തരവ് ഉടൻ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയുണ്ടെന്നും എന്നാൽ കാര്യങ്ങൾ അപകടകരമായ നിലയിൽ എത്തിയിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
മുതലപ്പൊഴിയിൽ കാണാതായ യുവാക്കൾക്കായി തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു. വിഴിഞ്ഞം ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകൾ നീക്കി പരിശോധിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇന്ന് അദാനി പോർട്ടിൽ നിന്നും വലിയ ക്രെയിനെത്തിച്ചും തെരച്ചിൽ ആരംഭിച്ചു.
മുതലപ്പൊഴിയിൽ അപകടം നടന്ന് ഇന്നേയ്ക്ക് നാല് ദിവസമായി. നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പൊലീസും, മറൈൻ എൻഫോഴ്സ്മെന്‍റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേർന്ന് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. മൂന്ന് ചെറുപ്പാക്കരെയോർത്ത് നൊമ്പരപ്പെട്ടിരിക്കുകയാണ് തിരുവോണ നാളിലും പെരുമാതുറ.
ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിനായി വിഴിഞ്ഞം അദാനി പോർട്ടിൽ നിന്നും ചവറ കെഎംഎംഎല്ലിൽ നിന്നും കൂറ്റൻ ക്രെയിനുകൾ എത്തിച്ചു. ഈ ക്രെയിനുകൾക്ക് പുലിമുട്ടിലേക്ക് കടന്നുവരാൻ വഴിയൊരുക്കാൻ മരങ്ങൾ വരെ പിഴുതുമാറ്റിയാണ് രക്ഷാപ്രവർത്തനം നീങ്ങുന്നത്. എന്നാൽ ഇത്ര ദിവസം കഴിഞ്ഞും ഒരാളെ പോലും കണ്ടെത്താൻ സാധിക്കാത്തത് നാട്ടുകാരേയും നിരാശരാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam