
തിരുവനന്തപുരം: നാളെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴി സ്വാധീനത്താൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരങ്ങൾക്കു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. സീസണിലെ ആദ്യ ന്യൂനമർദ്ദമാണ് ബംഗാൾ ഉൾക്കടലിൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് രൂപപ്പെട്ടത്
അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇന്ന് മുതൽ ജൂലൈ ആറ് വരെ കേരളത്തിലും മാഹിയിലും നേരിയ/ഇടത്തരം മഴയ്ക്കാണ് സാധ്യത. നാളെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ രണ്ട് മുതൽ ജൂലൈ ആറ് വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കി.മീ വരെ) വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
നാളെ കേരളത്തിലെ കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലര്‍ട്ടുമുണ്ട്. അതേസമയം, ഗുജറാത്ത്, രാജസ്ഥാൻ ചില ഭാഗങ്ങൾ ഒഴികെ രാജ്യത്തിന്‍റെ ഭൂരിഭാഗം മേഖലയിലും കാലവർഷം വ്യാപിച്ചു ശക്തമായി തുടങ്ങിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപെട്ടതോടെ വരും ദിവസങ്ങളിൽ രാജ്യത്തു പല മേഖലയിലും കാലവർഷം ശക്തമാകാനാണ് സാധ്യത. കൊങ്കൺ മഹാരാഷ്ട്ര ബെൽറ്റ് മധ്യ ഇന്ത്യ / വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam