
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീകാര്യത്ത് വീടിനുളളിൽ സ്ഥാപിച്ച എയർ കണ്ടീഷനുള്ളിൽ അഞ്ച് പാമ്പുകളെ കണ്ടെത്തി. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശിയായ ടെക്നോപാർക്ക് ജീവനക്കാരൻ മാധവ് ജെ പണിക്കരുടെ വീട്ടിലെ കിടപ്പുമുറിയിലെ എയർ കണ്ടീഷനകത്താണ് പാമ്പുകളെ കണ്ടത്. മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എ സിയുടെ അടിഭാഗത്ത് വാലു പോലെ എന്തോ ശ്രദ്ധയിൽപ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. വിരണ്ടുപോയ വീട്ടുകാർ ഉടൻ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വനം വകുപ്പിലെ സ്നേക്ക് റെസ്ക്യൂ ഓഫീസർ റോഷ്നിയെ വീട്ടുകാർ വിളിച്ചു. റോഷ്നി പറഞ്ഞതു പ്രകാരം 'സർപ്പ'യിലെ സ്നേക്ക് ക്യാച്ചർ ഗൗതം ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി.
ടോർച്ചടിച്ചു നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണെന്ന് വ്യക്തമായത്. എ സി ഇളക്കി മാറ്റാതെ പാമ്പുകളെ പിടിക്കാൻ കഴിയില്ലെന്ന് മനസ്സിലായി. എ സി ടെക്നീഷ്യനെത്തി എസി തുറന്നപ്പോൾ അഞ്ച് പാമ്പുകളെ കണ്ടു. എസിയുടെ ഔട്ടർ വാട്ടർ പൈപ്പിനു സമീപം ചുമരിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളിൽ കയറിയത്. മണിക്കൂറുകൾ ശ്രമിച്ച് നാലെണ്ണത്തിനെ പിടിച്ചു. അഞ്ചാമത്തേത് ഔട്ടർ പൈപ്പിൻ്റെ വശത്തു കൂടി പുറത്തേക്ക് ചാടി. മരചില്ലകൾ വീടിൻ്റെ ടെറസിലേക്ക് താഴ്ന്ന് കിടന്നതു കൊണ്ടാണ് ഇവ വീട്ടിലെ എസിക്കുള്ളിൽ കയറിയത്. പിടികൂടിയ പാമ്പുകളെ ആൾത്താമസമില്ലാത്ത സ്ഥലത്തെ കുറ്റിക്കാട്ടിൽ തുറന്നുവിടുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam