വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും താൽക്കാലിക പുതിയ കൊടി മരങ്ങൾ വന്നു. ഇതൊക്കെ അധികാരികൾ കണ്ണ് തുറന്നു കാണണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടിമരം നീക്കാനുള്ള കോടതി ഉത്തരവ് സർക്കാർ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും താൽക്കാലിക പുതിയ കൊടി മരങ്ങൾ വന്നു. ഇതൊക്കെ അധികാരികൾ കണ്ണ് തുറന്നു കാണണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പൊതുനിരത്തിലെ കൊടിതോരണങ്ങൾക്കെതിരെ അതിശക്തമായി നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരുന്നത്. കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. റോഡ് അരികിലെ ഫ്ലെക്സ് ബോർഡുകളുടെ പേരിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയ്ക്ക് എതിരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. നഗരസഭകള്‍ക്ക് ഈ നിയമലംഘനത്തിനെതിരെ മിണ്ടാന്‍ ധൈര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പിന്നാലെ പാതയോരത്ത് കൊടി തോരണങ്ങൾക്കും ബാനറുകൾക്കും നിയന്ത്രണമേർപെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിലും ഹൈക്കോടതി നേരത്തെ അത്യപ്തി അറിയിച്ചിരുന്നു.
ശമ്പള വിതരണം; കെഎസ്ആർടിസിക്ക് 103 കോടി രൂപ നൽകാൻ സർക്കാരിനോട് കോടതി
ജീവനക്കാർക്ക് ശമ്പളം വതരണം ചെയ്യുന്നത് കെഎസ്ആർടിസിക്ക് 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബർ ഒന്നിന് മുമ്പ് ഈ തുക നൽകണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്. തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹർജി പരിഗണിക്കവേ, സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി. എന്നാൽ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉൾപ്പെടുത്തിയത്.