
തൃശൂര്‍: തൃശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശൂർ പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഡിപിപിഎച്ച് സ്കീമിന്‍റെ ഭാഗമായി അനുവദിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇത് സാധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് അദ്ദേഹം നന്ദിയും പറഞ്ഞു.
കൂടാതെ, സൗത്ത് സോൺ കൾച്ചറൽ സെന്‍റർ (തഞ്ചാവൂര്‍) പുലിക്കളി സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യും. അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. അയ്യപ്പ സംഗമം ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇതിനിടെ, ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്‍റെയും പിന്തുണ ലഭിച്ചു. ശബരിമല വികസനം മാത്രമാണ് സംഗമത്തിന്‍റെ ലക്ഷ്യമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറിയെ നേരിട്ട് കണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വിശദീകരിച്ചു. യുവതി പ്രവേശനത്തിൽ ഇപ്പോള്‍ വിവാദം വേണ്ടെന്നും സുപ്രീം കോടതി തീരുമാനിക്കട്ടെയന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
ആചാര അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെ ശബരിമലയുടെ പവിത്രത സംരക്ഷിച്ചുള്ള വികസന പ്രവര്‍ത്തനമാണ് അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യമെങ്കിൽ സഹകരിക്കാമെന്നാണ് എൻഎസ്എസ് വ്യക്തമാക്കിയത്. പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമ്പോഴും യുവതി പ്രവേശനത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എസ്എൻഡിപി ആവശ്യപ്പെട്ടിരുന്നു. ഈ മാസം 20ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam