വെടിയുതിർത്തത് നാവികസേനാ കേന്ദ്രത്തിൽ നിന്നോ? വ്യക്തത തേടി പൊലീസ്, ബാലിസ്റ്റിക് വിദഗ്ധർ ഉത്തരം കണ്ടെത്തും

By Web TeamFirst Published Sep 8, 2022, 9:43 PM IST
Highlights

വെടിയുണ്ട ആരുടേതെന്നത് കണ്ടെത്താനായി പൊലീസ് ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. നാവികസേനാ കേന്ദ്രത്തിൽ നിന്നാണോ വെടിയുതിർത്തതെന്നാണ് നിലവിൽ പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്

കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ദിവസങ്ങൾ പിന്നിടുമ്പോഴും ഇനിയും വ്യക്തത കൈവന്നിട്ടില്ല. വെടിവച്ചതാര് എന്നതാണ് ഇപ്പോഴും ഉയരുന്ന പ്രധാന ചോദ്യം. വെടിയുണ്ട തങ്ങളുടേതല്ലെന്ന് നേവി തറപ്പിച്ച് പറഞ്ഞതോടെ വെട്ടിലായ പൊലീസ് ഉത്തരം കണ്ടെത്താൻ വഴികൾ തേടുകയാണ്. വെടിയുണ്ട ആരുടേതെന്നത് കണ്ടെത്താനായി പൊലീസ് ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. നാവികസേനാ കേന്ദ്രത്തിൽ നിന്നാണോ വെടിയുതിർത്തതെന്നാണ് നിലവിൽ പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

ഫോർട്ടുകൊച്ചി തീരത്തുനിന്ന് ഒന്നരകിലോമീറ്റർ മാറി കടലിൽവെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിലാണ് ആയുധ വിദഗ്ധരുടെ സഹായത്തോടെ കോസ്റ്റൽ പൊലീസ് അന്വേഷിക്കുന്നത്. നാവികസേനയാണ് വെടിവെച്ചതെന്നായിരുന്നു മത്സ്യത്തൊഴിലാളികൾ ആരോപിച്ചത്. എന്നാൽ ബോട്ടിൽ നിന്ന് കിട്ടിയ വെടിയുണ്ട പരിശോധിച്ചശേഷം ഇത് തങ്ങളുടേതല്ലെന്ന് നേവി തറപ്പിച്ച് പറഞ്ഞതോടെയാണ് പൊലീസിന് തലവേദനയായത്.

കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം,ആയുധ വിദഗ്ധരുടെ സഹായം തേടി പൊലീസ്,വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക്

എന്നാൽ നിലവിൽ ഫോർട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ചുതന്നെയാണ് പൊലീസ് അന്വേഷണം തുടരുന്നത്. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ഉച്ചയ്ക്ക് 12മണിക്ക് നാവിക കേന്ദ്രത്തിൽ ഫയറിങ് പ്രാക്ടീസ് നടന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കരയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ വെടിയുണ്ട പതിക്കണമെങ്കിൽ ഇൻസാസ്, എകെ 47 പോലുളള തോക്കുകളിൽ നിന്നാകാം എന്നാണ് നിഗമനം. അതുറപ്പിക്കാനാണ് ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിരിക്കുന്നത്. ബോട്ടിൽ നിന്ന് കിട്ടിയ ബുളളറ്റ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നുണ്ട്. സംഭവം നടന്ന കടൽഭാഗത്തും ബോട്ടിലും പൊലീസ് പരിശോധന നടത്തി. നാവിക കേന്ദ്രത്തിൽ നിന്നല്ല വെടിയുതിർത്തതെന്ന ഉറപ്പിച്ചശേഷമാത്രം മറ്റ് സാധ്യതകളിലേക്ക് പോയാൽ മതിയെന്നാണ് പൊലീസ് തീരുമാനം.

നാവിക സേന ഇന്നലെ ഫയറിങ് പരിശീലനം നടത്തിയ സമയം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കടലിൽ വെടിയേറ്റ മേഖലയിലും ബോട്ടിലും പൊലീസ്  തെളിവെടുപ്പ് നടത്തിയിരുന്നു. കരയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. മീൻപിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ കടലിൽവെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. ഫോർട്ടു കൊച്ചിയിൽ ഒന്നര കിലോമീറ്റർ മാറി കടലിലാണ് സംഭവം. മീൻപിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തെ കാതിൽ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്‍റെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. നാവികസേന പരിശീലനം നടത്തുന്ന ഫോർട്ടു കൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയോട് ചേർന്ന മേഖലയിലാണ് സംഭവം. ഇതോടെയാണ് അന്വേഷണം ഐ എൻ എസ് ദ്രോണാചാര്യയിലേക്ക് നീണ്ടത്.

ഓണത്തിനിടക്ക് ന്യൂനമർദ്ദവും ചക്രവാതചുഴിയും; കേരളത്തിന് വീണ്ടും മഴ ഭീഷണി, അഞ്ച് നാൾ വ്യാപക മഴയ്ക്ക് സാധ്യത

click me!