
ആലുവ: യുവതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചതിന് പിന്നാലെ സുഹൃത്തായ യുവാവ് പുഴയിൽ ച്ചാടി മരിച്ചു. എറണാകുളം ആലുവയിൽ ഇന്നലെ രാത്രിയാണ് സംഭവം. 42 കാരിയായ മഞ്ജുവും 39 കാരനായ ശ്രീകാന്തുമാണ് മരിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ആലുവ കുഴിവേലിപ്പടി സ്വദേശി മഞ്ജു, ആലുവ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. പ്രദേശത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു മഞ്ജു. മൂന്ന് മാസം മുൻപാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി.
കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടുകാർ അറിഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു മഞ്ജു. ഇന്നലെ വൈകീട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു സംസാരിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപ്രതീക്ഷിതമായ സംഭവത്തിന്റെ ഞെട്ടലിൽ ആയിരുന്നു ശ്രീകാന്ത്. ഇയാൾ ഓട്ടോയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിൽ എത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.
ശ്രീകാന്തിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. ഇരുവരുടേയും സുഹൃത്തുക്കളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് വ്യക്തമാകുമെന്നും ആലുവ പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam