
ആലപ്പുഴ: ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് നിര്‍മാണം പാതിവഴിയിലെത്തിയപ്പോഴേക്കും മല്‍സ്യത്തൊഴിലാളികളെ പെരുവഴിയിലാക്കി സംസ്ഥാന സര്‍ക്കാര്‍. ആലപ്പുഴ കാവാലത്തെ 5 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി അനുവദിച്ചത് 40,000 രൂപ മാത്രം. സര്‍ക്കാരിന്‍റെ വാക്കുകേട്ട് പഴയ വീട് പൊളിച്ച് കളഞ്ഞ ഈ കുടുംബങ്ങള്‍ ഇപ്പോള്‍ രണ്ട് മുറി ഷെഡുകളിലാണ് താമസം. മഹാപ്രളയത്തില്‍ വീടിന് 60 ശതമാനത്തില്‍ താഴെ നാശനഷ്ടം വന്നവര്‍ക്ക് ഇനി പണം നല്കേണ്ടതില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ മറുപടിയെന്ന് ഈ കുടുംബങ്ങള് കണ്ണീരോടെ പറയുന്നു
കാവാലം പഞ്ചായത്തിലെ കൊച്ചുപറമ്പ് സുനി എന്ന വീട്ടമ്മ ഭര്‍ത്താവിനും കൗമാരക്കാരായ രണ്ട് മക്കള്‍ക്കും ഒപ്പം കഴിയുന്നത് രണ്ടുമുറി ഷെഡിലാണ്. കാവാലം പഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയില്‍ സുനിക്ക് വീട് അനുവദിച്ചിരുന്നു. തവണകളായി നാലുലക്ഷം രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഉടന്‍ വീട് പണി ആരംഭിക്കണെമെന്ന പഞ്ചായത്തിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിലവിലുള്ള വീട് പൊളിച്ച് ഷെഡിലേക്ക് മാറി. തറ പൂര്‍ത്തിയാക്കാന്‍ 40,000 രൂപയും നല്‍കി. പക്ഷെ പിന്നീട് അഞ്ച പൈസ് പോലും ലഭിച്ചിട്ടില്ല. ബാക്കി പണം പിന്നീട് വരുമെന്നും തല്‍ക്കാലം വായ്പ വാങ്ങിയെങ്കിലും പണി തുടരണമെന്നും പഞ്ചായത്ത് നിര്‍ദേശിച്ചു. അങ്ങിനെ അഞ്ച് ലക്ഷം രൂപയോളം പലിശക്കെടുത്തും സ്വര്‍ണം പണയം വെച്ചും ഇവിടെ വരെയെത്തിച്ചു.
അപ്പോഴാണ് പഞ്ചായത്തില്‍ നിന്ന് ചങ്കുപിളര്‍ക്കുന്ന അറിയിപ്പ് വരുന്നത്. ഇനി പണം തരില്ല. മഹാപ്രളയത്തില്‍ വീടിന് 60 ശതമാനത്തില്‍ താഴെ മാത്രം നാശം സംഭവിച്ചവര്‍ക്ക് ബാക്കി പണം നല്‍കേണ്ടെന്നാണ് തീരുമാനമെന്നാണ് പഞ്ചായത്ത് അധികൃതര്‍ കുടുംബത്തെ അറിയിച്ചത്. സുനിയടക്കമുള്ള കുടുംബങ്ങള്‍ക്ക് 60 ശതമാനത്തില്‍ താഴെയായിരുന്നു വീടിന് നാശം സംഭവിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam