
തിരുവനന്തപുരം: സംവാദാത്മകമായ കേരളത്തിൽ സർക്കാരിൻ്റേതിൽ നിന്ന് വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് സർക്കാരിൻ്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്ഭവൻ പുറത്തിറക്കുന്ന "രാജഹംസ്" മാസികയുടെ ഔദ്യോഗിക പ്രകാശനം രാജ്ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജഹംസ് മാസികയുടെ ആദ്യപതിപ്പിലെ 'Article 200 and a Constitutional Conundrum' എന്ന ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ എന്നിവയെക്കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്. എന്നാൽ ഈ അഭിപ്രായങ്ങൾ സർക്കാരിൻ്റേതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. "അത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അത് രാജ്ഭവൻ്റെ ഔദ്യോഗിക ജേർണലിൽ വരുന്നു എന്നുള്ളതുകൊണ്ട് ആ അഭിപ്രായങ്ങൾ സർക്കാർ അതുപോലെ പങ്കിടുന്നുവെന്ന് കരുതേണ്ടതില്ല," മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന പൈതൃകത്തിൻ്റെ ഈടുവയ്പ്പായി ലഭിച്ച വിയോജന-വിരുദ്ധ അഭിപ്രായങ്ങൾ അനുവദിക്കുന്ന പൊതു ജനാധിപത്യ മണ്ഡലം ഭദ്രമായി നിലനിർത്തുക എന്നുള്ളതാണ് സർക്കാർ നിലപാട്. ഇതിനാൽ തന്നെ വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാക്ഷരതയിലും പ്രബുദ്ധതയിലും അടയാളപ്പെടുത്തുന്ന സംസ്ഥാനമെന്ന നിലയ്ക്ക് രാജ്ഭവൻ്റെ പ്രവർത്തനങ്ങളും സർക്കാരിന്റെ വികസന പ്രവർത്തങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഇത്തരം ഒരു മാസികയ്ക്ക് ഇവിടെ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്ഭവൻ സാക്ഷ്യം വഹിക്കുന്ന ചരിത്രപരമായ സംഭവങ്ങൾ രേഖപ്പെടുത്താൻ രാജഹംസ് മാസികയ്ക്ക് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ഡോ. ശശി തരൂർ എം.പി. ക്ക് നൽകിയാണ് മുഖ്യമന്ത്രി രാജഹംസ് മാസികയുടെ ആദ്യ പതിപ്പ് പ്രകാശനം ചെയ്തത്.
ബ്രിട്ടീഷ് കോളോണിയലിസ്റ്റ് ചിന്തകളെ തച്ചുടച്ച് രാജ് ഭവനുകളെ ലോക് ഭവനുകൾ ആക്കുക എന്നുള്ളത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് രാജഹംസ് മാസിക എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു. ചടങ്ങിനോടനുബന്ധിച്ച്, NAAC റാങ്കിങ്ങിൽ മികവ് പുലർത്തിയ കേരള, കുസാറ്റ് യൂണിവേഴ്സിറ്റികളെ പ്രശംസിക്കുകയും ഇരു യൂണിവേഴ്സിറ്റികളുടെയും വൈസ് ചാൻസലർമാരെ ആദരിക്കുകയും ചെയ്തു.