
ഇടുക്കി: സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ നീക്കം. നേതൃത്വം അറിയാതെ നടത്തിയ കുറുമുന്നണി നീക്കം കെപിസിസി നേതൃത്വം വിലക്കി. കൂട്ടായ്മ രൂപീകരിച്ച്, സംഗമത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് കെപിസിസി ഇടപെട്ട് വിലക്കിയത്. കോൺഗ്രസ് അംഗങ്ങൾ ആരും ഇത്തരം കൂട്ടായ്മയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് കെപിസിസി ജന. സെക്രട്ടറി, ഡിസിസി പ്രസിഡൻ്റുമാർക്ക് നിർദേശം നൽകി.
തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയിലെ മിന്നും ജയത്തിന് തൊട്ടുപുറകെയാണ് കോൺഗ്രസിലെ അസംതൃപ്തരുടെ കൂട്ടായ്മ സമാന്തര കൂടിച്ചേരലിന് വേദി ഒരുക്കുന്നത്. സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള വേദി എന്ന പേരിലാണ് കൂട്ടായ്മയുടെ രൂപീകരണം. 400 ഓളം അംഗങ്ങളെ ഉൾപ്പെടുത്തിയ വാട്സ്ആപ്പ് ഗ്രൂപ്പും ഇതിനകം സജീവം. യുഡിഎഫ് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി ആദ്യ സംഗമം തിരുവനന്തപുരത്ത് നടത്താനായിരുന്നു നീക്കം. എന്നാൽ നേതൃത്വം അറയാതെയുള്ള കുറുമുന്നണി നീക്കത്തിന് കെപിസിസി തടയിട്ടു. ജനപ്രതിനിധികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിനും യുഡിഎഫിനും സംവിധാനങ്ങളും നിലനിൽക്കെ, ഇത്തരമൊരു കൂട്ടായ്മയെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ ആരും ഏർപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഡിസിസി പ്രസിഡണ്ടുമാർക്ക് കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ രേഖാമൂലം നിർദേശം നൽകി. എന്നാൽ സംഘടന വിരുദ്ധമായ ഗ്രൂപ്പ് അല്ലെന്നും, നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് അംഗങ്ങൾ വിശദീകരിച്ചു.
തിരുവനന്തപുരത്ത് നടത്താനിരുന്ന കൂട്ടായ്മ മഴക്കെടുതിയുടെ പേരിൽ മാറ്റിവെക്കുന്നു എന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ഔദ്യോഗിക അറിയിപ്പ്. പരസ്യ സംഗമത്തിന് നേതൃത്വം വിലക്ക് ഏർപ്പെടുത്തിയെങ്കിലും, സൗഹൃദ കൂട്ടായ്മ എന്ന നിലയിൽ വാട്സ്ആപ്പ് ഗ്രൂപ്പ് സജീവമായി നിലനിർത്തും എന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam