സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താനും അടിയന്തര ഒഴിപ്പിക്കൽ നടപടികൾക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിൽ കനത്ത നാശം റിപ്പോർട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കണക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ എ എസ് ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. കാലാവസ്ഥ സംബന്ധിച്ച് ഇടുക്കി, കോട്ടയം ജില്ലകളിൽ എസ് എം എസ് അലർട്ടുകൾ നൽകിയിട്ടുണ്ട്. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ഒഴിപ്പിക്കൽ നടപടി അടക്കം സ്വീകരിക്കാൻ കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. നിലമ്പൂർ അമരമ്പലം ടി.കെ കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ ഈ മേഖലയിൽ വിന്യസിക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി.

മഴക്കെടുതിയിൽ 6 ജീവൻ നഷ്ടം

അതേസമയം കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിൽ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം സംഭവിച്ചു. കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ഇവിടെ നാല് പേരെ കാണാനില്ല. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് മഴ കടുക്കുകയാണ്. ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത

ഓറഞ്ച് അലർട്ട്

20/09/2026: കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

20/09/2026: തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

YouTube video player