
തിരുവനന്തപുരം: സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെ ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്കാണ് പരിശീലനം നൽകുക. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. ആശുപത്രികളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പാളിച്ചകൾ, പൊതുജനങ്ങളോടുള്ള തൃപ്തികരമല്ലാത്ത ഇടപെടൽ എന്നിവ സംബന്ധിച്ച് രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും പരാതികൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിർബന്ധിത പരിശീലനം ആരംഭിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, മോഡൽ ആശുപത്രികൾ, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് പരിശീലനം. മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് പരിശീലനം നൽകാൻ ഓരോ ജില്ലയിലെയും സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും നാല് ഉദ്യോഗസ്ഥരെ വീതം കണ്ടെത്തി പ്രത്യേക പരിശീലനം നൽകും. അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെന്റർ മുഖേനയാണ് ഇവർക്കുള്ള പരിശീലനം. പരിശീലനം പൂർത്തിയാക്കുന്ന മാസ്റ്റർ ട്രെയിനർമാർ അതത് മെഡിക്കൽ കോളേജുകളിൽ സ്ഥാപനതല പരിശീലനം നൽകണം.
ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, മോഡൽ ആശുപത്രികൾ, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മുഖേന നടത്തും. മാസ്റ്റർ ട്രെയിനർമാർ ജില്ലാതലത്തിലും സ്ഥാപനതലത്തിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം പത്ത് പേരടങ്ങുന്ന ബാച്ചുകളായാണ് പത്തുദിവസത്തെ പരിശീലനം നൽകുക. അർഹരായ എല്ലാ ജീവനക്കാരും രണ്ട് മാസത്തിനുള്ളിൽ പരിശീലനം പൂർത്തിയാക്കാനാണ് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം.
രോഗികളുമായും സന്ദർശകരുമായും ആദ്യം ഇടപഴകുന്ന സുരക്ഷാ ജീവനക്കാർക്ക് പരിശീലനത്തിൽ പ്രത്യേക പ്രാധാന്യം നൽകും. അതിനാൽ താൽക്കാലിക, കരാർ, ഔട്ട്‌സോഴ്‌സിംഗ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ എല്ലാ സുരക്ഷാ ജീവനക്കാരും നിർബന്ധമായും നിശ്ചയിച്ച പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കണം. നിർബന്ധിത പരിശീലനം പൂർത്തിയാക്കാത്ത ഒരു സുരക്ഷാ ജീവനക്കാരനും ജോലിയിൽ പ്രവേശിക്കാനോ തുടരാനോ അനുവദിക്കില്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam