
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കാലവർഷം ഉടനെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മെയ് 18ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ സൂചന പ്രകാരം 18 ന് ശേഷം മഴ കൂടുതൽ ശക്തമായി മെയ് 23-24 ഓടെ പൂർണമായും കാലവർഷ മഴ സംസ്ഥാനത്തു സജീവമാകാൻ സാധ്യതയുണ്ട്. കാലവർഷം നിലവിൽ തെക്ക് കിഴക്കൻ അറബികടൽ, മാലിദ്വീപ് മേഖലയിൽ എത്തിയതയാണ് റിപ്പോർട്ടുകൾ. ഈ വർഷത്തെ മൺസൂണിൽ സാധാരണയോ അതിലധികമോ മഴ ലഭിക്കുമെന്നാണ് ഐ എം ഡി പറയുന്നത്.
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാല് മാസ കാലയളവിൽ ശരാശരിയായ 868.6 മില്ലിമീറ്ററിൽ കൂടുതൽ മഴ ഇത്തവണ ലഭിക്കാനാണ് സാധ്യതെയെന്നാണ് ഐ എം ഡി പറയുന്നത്. 2025 ലെ മൺസൂൺ സീസണിൽ (ജൂൺ മുതൽ സെപ്റ്റംബർ വരെ) സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഐ എം ഡി വിവരിച്ചു. ദീർഘകാല ശരാശരിയുടെ 104% ൽ കൂടുതൽ മഴ ലഭിച്ചേക്കും. 2024 ൽ,മൺസൂൺ സീസണിൽ ദീർഘകാല ശരാശരിയുടെ 106% ലഭിച്ചു. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കൂടുതൽ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഐ എം ഡി സൂചന നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam