
തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച തർക്കങ്ങൾക്കിടയിൽ, രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന. ഇതനുസരിച്ച് ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിമാരാകും. ഇരുവരും ടേം വ്യവസ്ഥയിലാകും മന്ത്രിസ്ഥാനം പങ്കിടുകയെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.
മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കെ തനിക്ക് ഇപ്പോഴും പൂർണ്ണ പ്രതീക്ഷയുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എഐസിസിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, പാർട്ടിയിലെ പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസ് നേതൃത്വം കൈവിടില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടികവർഗ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി ഐ.സി. ബാലകൃഷ്ണൻ നേരത്തെ തന്നെ ശക്തമായി രംഗത്തുണ്ടായിരുന്നു. രമേശ് ചെന്നിത്തലയുടെ ഇടപെടലോടെ തർക്കങ്ങൾക്ക് ഭാഗികമായി പരിഹാരമായെങ്കിലും ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപന വന്നതിന് ശേഷം മാത്രമേ അന്തിമ ചിത്രം വ്യക്തമാകൂ.
പുതിയ മന്ത്രിസഭയിലെ കോൺഗ്രസ് പ്രതിനിധികൾ ആരൊക്കെ എന്നതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായി തുടരുകയാണ്. വിവിധ ഗ്രൂപ്പുകൾ തങ്ങളുടെ പ്രമുഖ നേതാക്കൾക്കായി വാശിയോടെ രംഗത്തു വന്നതോടെ സമവായത്തിലെത്താൻ നേതൃത്വം കടുത്ത സമ്മർദ്ദത്തിലാണ് നേരിടുന്നത്. ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ്, അൻവർ സാദത്ത് എന്നിവരെ മന്ത്രിമാരാക്കാൻ അതാത് ഗ്രൂപ്പുകൾ ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്. തനിക്ക് മന്ത്രിസ്ഥാനമോ അല്ലെങ്കിൽ സ്പീക്കർ പദവിയോ നൽകണമെന്ന് മുതിർന്ന നേതാവ് എൻ. ശക്തൻ ആവശ്യപ്പെട്ടതോടെ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായി മാറി. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് പുറമെ സാമുദായിക സംഘടനകളുടെ ആവശ്യങ്ങളും കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ട്. ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഓർത്തഡോക്സ് സഭ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam