
കൊച്ചി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ. ബിജെപി മത്സരരംഗത്തില്ലെങ്കിൽ ഹിന്ദു മഹാസഭ സ്വന്തം സ്‌ഥാനാർഥിയെ നിർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ അറിയിച്ചു. വോട്ട് കച്ചവടം എന്ന പതിവ് പല്ലവി ഉയർത്താൻ ഇടത് - വലതു മുന്നണികൾക്ക് അവസരം ഉണ്ടാക്കുകയാണ് സംസ്ഥാന ബിജെപി. എല്ലാ തെരഞ്ഞെടുപ്പിലും വിജയം നേടിയത് കൊണ്ടല്ല ഈ നാട്ടിൽ ഭാരതീയ ജനതാ പാർട്ടി ഇത്രയും നാളും തിരഞ്ഞെടുപ്പിനെ നേരിട്ടതും പടിപടിയായി വളരുന്നതും. മറിച്ച് ധർമ്മ ചിന്തകളുടെ ആശയം സമൂഹത്തിൽ പ്രചരിപ്പിക്കാനും പ്രവർത്തകർക്ക് ആവേശം നൽകാനുമാണ് പ്രധാനമായും തിരഞ്ഞെടുപ്പുകളെ ഉപയോഗിച്ചിട്ടുള്ളത്. ഇതുപോലും മനസ്സിലാക്കാൻ ശേഷിയില്ലാത്തവരാണോ ഇപ്പോൾ സംസ്ഥാന ബിജെപിക്ക് നേതൃത്വം നൽകുന്നതെന്ന് സ്വാമി ഭദ്രാനന്ദ ചോദിച്ചു.
ബിജെപി ആർക്കുവേണ്ടിയാണ് സ്ഥാനാർത്ഥിയെ നിർത്താതെ മാളത്തിൽ ഒളിക്കുന്നതെന്ന് വ്യക്തമല്ല. ഹിന്ദുവിന്റെ വോട്ട് വച്ച് കച്ചവടം ചെയ്യാൻ ആരെയും ഇനി 'യഥാർത്ഥ ഹിന്ദുക്കൾ' അനുവദിക്കില്ല. നിലമ്പൂരിൽ ബിജെപി ഉചിതമായ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ സനാതനികളുടെ അഭിമാനവും അന്തസ്സും സുരക്ഷയും ഉറപ്പുവരുത്താൻ അഖിൽ ഭാരത് ഹിന്ദു മഹാസഭ സ്‌ഥാനാർഥിയെ നിർത്തുമെന്നും ഏറ്റവും മികച്ച സ്‌ഥാനാർഥിയെ തന്നെ നിലമ്പൂരിൽ മത്സരത്തിനിരക്കുമെന്നും സ്വാമി ഭദ്രാനന്ദ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam