'കുടുംബശ്രീക്ക് വേണ്ടി താനെഴുതിയ കത്ത് നശിപ്പിച്ചു'; വിജിലന്‍സ് ഡി ആര്‍ അനിലിന്‍റെ മൊഴി

By Web TeamFirst Published Nov 14, 2022, 11:56 AM IST
Highlights

കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് മനസിലായതിനാൽ നശിപ്പിച്ചെന്നാണ് ഡി.ആര്‍ അനില്‍ വിജിലൻസിന് നൽകിയ മൊഴി. 

തിരുവനന്തപുരം : എസ് എ ടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താൻ തയ്യാറാക്കിയ കത്ത് നശിപ്പിച്ചെന്ന് സിപിഎം നേതാവും കോർപ്പറേഷൻ കൌൺസിലറുമായ ഡി ആര്‍ അനില്‍. കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് മനസിലായതിനാൽ നശിപ്പിച്ചെന്നാണ് ഡി ആര്‍ അനില്‍ വിജിലൻസിന് നൽകിയ മൊഴി. തന്റെ ഓഫീസിൽ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നും ഇയാളുടെ മൊഴിയിലുണ്ട്. 

പിൻവാതിൽ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റർ പാഡിൽ കത്ത് നൽകിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് അനിൽ ക്രൈംബ്രാഞ്ചിനോടും വിജിലൻസിനോടും വിശദീകരിച്ചത്. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും അനിലിൽ മൊഴി നൽകി. മേയറുടെ ലെറ്റർ പാഡിലുള്ള കത്തിന്റെ പകർപ്പ് അനിൽ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോരുകയുമായിരുന്നുവെന്നുമാണ് ആരോപണം. എന്നാലിതെല്ലാം നിഷേധിച്ച അനൽ, മേയറുടെ ലെറ്റർ പാഡിലെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് തനിക്കും ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിനോട് വിശദീകരിച്ചത്.

 'കത്ത് തയ്യാറാക്കിയിരുന്നു, പക്ഷേ കൈമാറിയിരുന്നില്ല'; ഡിആര്‍ അനിലിന്‍റെ കത്തിൽ വിശദീകരണവുമായി സിപിഎം കൗണ്‍സിലർ

അതേ സമയം, കോർപ്പറേഷനിലെ കരാർ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റാവശ്യപ്പെട്ട് 
മേയറുടെ പേരില്‍ വന്ന കത്തിന്റെ ഒറിജിനല്‍ വിജിലന്‍സിനും ലഭിച്ചില്ല. മേയറുടെ കത്ത് തേടി വിജിലന്‍സും
അന്വേഷണം ശക്തമാക്കിയെങ്കിലും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മേയറുടെ കത്തിന്റെ ഒറിജിനല്‍ ലഭിക്കാതെ അന്വേഷണം ബുദ്ധിമുട്ടാണെന്നാണ് വിജിലന്‍സ് നിലപാട്. കത്ത് കണ്ടെത്താന്‍ കോര്‍പറേഷനിലെ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യും. 

കത്ത് വിവാദം: കത്ത് വ്യാജമെന്ന് മേയർ, ഒപ്പ് സ്കാൻ ചെയ്ത് കയറ്റിയതാകാമെന്ന് മൊഴി

 

click me!