'അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോക്ടർ

Published : Jun 30, 2026, 07:59 AM IST
chennithala shimna

Synopsis

ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കുന്നു എന്ന ആഭ്യന്തര മന്ത്രിയുടെ പരാമർശത്തിലെ അശാസ്ത്രീയത ഡോ. ഷിംന അസീസ് ചൂണ്ടിക്കാണിക്കുന്നു. അണലിയുടെ വിഷം ലഹരി നൽകില്ലെന്നും മറിച്ച് അതിവേഗം മരണത്തിലേക്ക് നയിക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. 

തിരുവനന്തപുരം: ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ ഡോ ഷിംന അസീസ്. മന്ത്രി പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനും സാധ്യതയുണ്ട്. ദയവ് ചെയ്ത് ആരും ശ്രമിക്കരുത് . രക്‌തത്തെ നേരിട്ട്‌ ബാധിക്കുന്ന അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം കിട്ടില്ല. മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ്‌ അത്തരത്തിലുള്ള ന്യൂറോടോക്‌സിക്‌ വെനം ഉള്ളത്‌. അവയെ ആണ്‌ ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്‌. അവയെക്കൊണ്ട്‌ കൊത്തിച്ചാലും വിഷം കയറി മരിച്ച്‌ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കാതെ തന്നെ ഓപ്പറേഷൻ തൂഫാൻ ഇനിയും കേരളത്തിൽ ആഞ്ഞു വീശട്ടെയെന്നും നിരുപാധികം ലഹരിക്കെതിരെയുണ്ടെന്നും ഡോക്ടർ പറഞ്ഞു.

കുറിപ്പിന്‍റെ പൂർണരൂപം

അണലി വെറുതെ കൊത്തിയാൽ പോലും വിഷം അകത്തെത്തിയാൽ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന 'ഹീമോടോക്സിക് വെനം' ആണ് അണലിക്ക്. ജീവൻ രക്ഷിച്ചെടുക്കൽ അതീവ ശ്രമകരമാണ്. നാക്കിൽ അണലിയെ കൊണ്ട്‌ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാൽ, ശ്രീ. രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുത്.

രക്‌തത്തെ നേരിട്ട്‌ ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ തന്നെ, ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയുമില്ല. മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ്‌ അത്തരത്തിലുള്ള ന്യൂറോടോക്‌സിക്‌ വെനം ഉള്ളത്‌. അവയെ ആണ്‌ ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്‌. ഇനി അവയെക്കൊണ്ട്‌ കൊത്തിച്ചാലും വിഷം കേറി ഏറിയും കുറഞ്ഞും മരിച്ച്‌ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അപകടമാണ്‌. 

എന്ന്‌ മാത്രമല്ല, അണലിയുടെ ദംശനമേറ്റാൽ മരണപ്പെട്ടില്ലെങ്കിൽ പോലും ആയുഷ്കാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾക്ക്‌ സാധ്യതയുണ്ട് . കിടപ്പിലായി പോവാം, സ്‌ഥിരമായി കിഡ്നിയെ ബാധിക്കാം.. അങ്ങനെ കുറേ പ്രശ്നങ്ങൾ. വളരെയേറെ രക്തക്കുഴലുകൾ നിറഞ്ഞ നമ്മുടെ നാക്കിൽ അണലി കൊത്തിയാൽ വിഷം അതിവേഗം ബഹുദൂരം രക്തത്തിൽ കലരാനും മരണം ഫാസ്റ്റ്ട്രാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. സാധാരണയിലും കൂടുതൽ വേഗത്തിൽ മരണം സംഭവിക്കാം. നാക്കിൽ കൊത്തിക്കാൻ വേണ്ടി പ്രവചിക്കാൻ പറ്റാത്ത വേഗത്തിൽ ആക്രമിക്കുന്ന അണലിയെ പിടികൂടാൻ ശ്രമിച്ചാൽ ആ വകയിലും പാമ്പ്കടി ഏൽക്കാൻ ചാൻസുണ്ട്.

ഇനി അണലിക്കുട്ടിയെ പിടിച്ചു കടിപ്പിക്കാം എന്നു വെച്ചാൽ, സർപ്പക്കുട്ടിക്ക് പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവിൽ ഒരു നിയന്ത്രണവും കണ്ടേക്കില്ല. പാമ്പിൻകുട്ടി 'കുട്ടി' അല്ല. ലുക്കിൽ മാത്രമേ ചെറുതുള്ളൂ, വർക്കിൽ പലപ്പോഴും വളർച്ചയെത്തിയ പാമ്പിനേക്കാൾ കൂടുതൽ അപകകാരിയാണ് പാമ്പിൻകുട്ടികൾ. മേൽ പറഞ്ഞ പല വിധ കാരണങ്ങളാൽ അണലിയുടെ കടി അണ്ണാക്കിൽ മേടിച്ചു പടമാകരുത്. പാമ്പിന്‍റെ കൊത്ത് ലഹരി തരില്ല.

കൂടെ ഒന്ന് കൂടി... ഒരു ലഹരിയും ഉപയോഗിക്കാൻ ശ്രമിക്കരുത്. നല്ലതൊന്നും ലഹരിയിൽ ഇല്ല, പ്രയോജനമുള്ളതൊന്നും ലഹരിയോ ലക്കുകേടോ ഉണ്ടാക്കുകയുമില്ല. അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷൻ തൂഫാൻ ഇനിയും കേരളത്തിൽ ആഞ്ഞു വീശട്ടെ. നിരുപാധികം ലഹരിക്കെതിരെയുണ്ട്‌. അണലി സ്വന്തം പ്രാരാബ്‌ധങ്ങളുമായി അണലിയുടെ പാട്ടിന് പൊക്കോട്ടെ. വെറുതേ ശല്യപ്പെടുത്തേണ്ട...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, മുൻകൂർ ജാമ്യം തേടി റിബേഷ് രാമകൃഷ്ണനും
നായകളെ പിടികൂടാനുള്ള ശ്രമം പാളി; ചൂണ്ടൽ സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ