ബിലീവേഴ്‍സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലെ റെയ്‍ഡ്; ഏഴ് കോടി രൂപ കൂടി പിടിച്ചെടുത്തു

By Web TeamFirst Published Nov 6, 2020, 9:46 PM IST
Highlights

സ്ഥാപനത്തിന്‍റെ അക്കൗണ്ടന്‍റിന്‍റെ വാഹനത്തിൽ നിന്നാണ് ഏഴര കോടി രൂപ പിടിച്ചെടുത്തത്. ബിലിവേഴ്‍സ് ഈസ്റ്റേൺ ചർച്ചിന്‍റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഇന്നലെ വെളുപ്പിനെ മുതലാണ് ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങിയത്. 

തിരുവനന്തപുരം: ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഏഴര കോടി രൂപ കൂടി പിടിച്ചെടുത്തു. ഇതോടെ പതിനാലര കോടി രൂപ ആകെ കണ്ടെത്തി. സ്ഥാപനത്തിന്‍റെ അക്കൗണ്ടന്‍റിന്‍റെ വാഹനത്തിൽ നിന്നാണ് ഏഴര കോടി രൂപ പിടിച്ചെടുത്തത്. ബിലിവേഴ്‍സ് ഈസ്റ്റേൺ ചർച്ചിന്‍റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഇന്നലെ വെളുപ്പിനെ മുതലാണ് ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങിയത്.  ഏറ്റവും ഒടുവിലായി സ്ഥാപനത്തിന്‍റെ പേരിലെത്തിയ നൂറ് കോടി രൂപയുടെ  ഇടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. 

എഫ്സിആർഎ  നിയമത്തിന്‍റെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലാണ് ബിലീവേഴ്സ് സഭ വിദേശത്ത് നിന്ന് പണം സ്വരൂപീക്കുന്നത്. ഇത്തരത്തിൽ സ്വരൂപിക്കുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ മറ്റ് ഇടപാടുകൾക്കായി വകമാറ്റി. ബിലീവേഴ്സ് സഭയുടെ പേരിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കോളേജ് സ്കൂൾ ആശുപത്രി തുടങ്ങിയവയുടെ കെട്ടിടങ്ങൾ നിർമ്മിച്ചതും ഇത്തരത്തിലെത്തിയ പണം ഉപയോഗിച്ചെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. ഹാരിസൺ മലയാളത്തിന്‍റെ കയ്യില്‍ സഭ വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റിന്‍റെയും തിരുവനന്തപുരം ,കൊച്ചി എന്നിവടങ്ങളളിൽ വാങ്ങിയ കെട്ടിടങ്ങളുടേയും ഭൂമിയുടെയും  കച്ചവടം സംബന്ധിച്ച രേഖകളും  സാമ്പത്തിക സ്രോതസും ആദായനികുതി വകുപ്പ് പരിശോധിച്ചു.

click me!