കൂടത്തായി കൊലപാതക കേസ്; വിചാരണ നടപടികള്‍ നാളെ തുടങ്ങും, ആദ്യം പരിഗണിക്കുക സിലി വധം

By Web TeamFirst Published Jun 7, 2020, 11:41 PM IST
Highlights

സിലി വധക്കേസാണ് ആദ്യം പരിഗണിക്കുക. പ്രാഥമിക വാദം കേട്ട ശേഷമാകും തുടര്‍ വിചാരണ നടപടികള്‍ എന്ന് തുടങ്ങണമെന്ന് കോടതി തീരുമാനിക്കുക

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസില്‍  പ്രാഥമിക വിചാരണ നടപടികള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ നാളെ  ആരംഭിക്കും. സിലി വധക്കേസാണ് ആദ്യം പരിഗണിക്കുക. പ്രാഥമിക വാദം കേട്ട ശേഷമാകും തുടര്‍ വിചാരണ നടപടികള്‍ എന്ന് തുടങ്ങണമെന്ന് കോടതി തീരുമാനിക്കുക

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്‍റെ ആദ്യ ഭാര്യയായിരുന്ന സിലി 2016 ജനുവരി 11നാണ് മരിച്ചത്. ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ചുനല്‍കി ജോളി ജോസഫ് ഇവരെ കൊലപ്പെടുത്തിയെന്നാണു കേസ്. ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയ എംഎസ് മാത്യു, കെ പ്രജികുമാര്‍ എന്നിവരാണു കൊലപാതക പരമ്പരക്കേസിലെ രണ്ടും മൂന്നും പ്രതികള്‍. കേസില്‍ പ്രാഥമികവാദം കേട്ടശേഷം കോടതി തുടർവിചാരണ നടപടികൾ എന്ന് തുടങ്ങണമെന്ന്  തീരുമാനിക്കും. ഇപ്പോള്‍ ജയിലിലുള്ള ജോളി ജോസഫിനെ കോടതിയില്‍ ഹാജരാക്കിയേക്കും. 

2019 ഒക്ടോബർ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്‍റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍  എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആറു കേസുകളിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഡ്വ. എന്‍ കെ ഉണ്ണിക്കൃഷ്ണനാണ് ഈ കോലപാതകപരമ്പരയിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

 

click me!