
കൊച്ചി: കണ്ണൂർ അഴീക്കലിനും തലശ്ശേരിക്കുമിടയിൽ പുറംകടലിൽ തീപിടിച്ച് പൊട്ടിത്തെറിച്ച ചരക്ക് കപ്പലിലെ പരിക്കേറ്റവരടക്കം 18 ജീവനക്കാരുമായി നാവികസേന ഐഎൻഎസ് സൂറത്ത് കപ്പൽ മംഗലാപുരത്തേക്ക് നീങ്ങുന്നു. 18 പേരെയും പത്തുമണിയോടു കൂടി മംഗലാപുരം തുറമുഖത്ത് എത്തിക്കും. ഐഎൻഎസ് സൂറത്ത് എത്തിയാലുടൻ രക്ഷപ്പെടുത്തിയവരെയും പരിക്കേറ്റ ആളുകളെയും ആശുപത്രിയിലേക്ക് മാറ്റാൻ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
മംഗലാപുരത്ത് നിന്ന് പോയ രണ്ട് കോസ്റ്റ് ഗാർഡ് ഷിപ്പുകൾ കാണാതായ നാല് ക്രൂ അംഗങ്ങൾക്കായി തിരച്ചിൽ നടത്തുകയാണ്. കപ്പൽ പൂർണ്ണമായും തീ വിഴുങ്ങിയ അവസ്ഥയിലാണെന്ന് കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്ട് കമാൻഡന്റ് പി കെ മിശ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കപ്പലിൽ എന്താണ് ഉണ്ടായിരുന്നത് എന്നതിൻറെ പൂർണ്ണ വിവരങ്ങൾ നൽകാൻ കപ്പൽ അധികൃതരോട് കോസ്റ്റ് ഗാർഡ് ആവശ്യപ്പെട്ടു.
കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പൽ അപകടത്തിൽ പെട്ടത്. പൊട്ടിത്തെറിയുണ്ടായ കപ്പലിലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് നിലവിൽ ലഭിച്ച വിവരം. ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം തനിയെ തീപിടിക്കുന്ന രാസവസ്തുക്കൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. അമ്പതോളംകണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് റിപ്പോർട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam