മാനസയുടെ കൊലപാതകം; കൂടുതൽ വെളിപ്പെടുത്തലുമായി സമീപവാസി; തോക്കിന്റെ ഉറവിടം തേടി അന്വേഷണസംഘം കണ്ണൂരിൽ

By Web TeamFirst Published Jul 31, 2021, 8:42 AM IST
Highlights

രഖിലിന് നാടൻ തോക്ക് എവിടെ നിന്ന് കിട്ടി എന്നതാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിനായി നാലം​ഗ പ്രത്യേക സംഘം കണ്ണൂരിലെത്തി. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിൾ ആണെന്ന് കണ്ടെത്തിയിരുന്നു. രഖിൻലിന്റെ സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്യും. 
 

കൊച്ചി: കോതമംഗലത്ത് കൊല്ലപ്പെട്ട ഡന്‍റൽ കോളേജ് വിദ്യാർത്ഥിനി മാനസ പോകുന്നത് സുഹൃത്ത് രഖിൽ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ കാസീ൦. താമസിച്ചിരുന്ന മുറിയിൽ നിന്ന് ഇയാൾ വഴിയിലൂടെ പോകുന്ന മാനസയെ നോക്കുന്നത് കണ്ടിരുന്നു. ഇയാളെ പറ്റി വിവരങ്ങളൊന്നു൦ ആ ഘട്ടത്തിൽ അറിഞ്ഞിരുന്നില്ലെന്നും കാസിം പ്രതികരിച്ചു.

അതേസമയം, രഖിൽ മാനസയെ കൊല്ലാനുപയോ​ഗിച്ച തോക്കിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. രഖിലിന് നാടൻ തോക്ക് എവിടെ നിന്ന് കിട്ടി എന്നതാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിനായി നാലം​ഗ പ്രത്യേക സംഘം കണ്ണൂരിലെത്തി. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിൾ ആണെന്ന് കണ്ടെത്തിയിരുന്നു. രഖിൻലിന്റെ സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്യും.

Read Also: മാനസയെ കൊലപ്പെടുത്താൻ സുഹൃത്ത് ഉപയോഗിച്ചത് നാടൻ തോക്ക്! വാങ്ങിയത് കണ്ണൂരിൽ നിന്ന്? 

മാനസയുമായുള്ള ബന്ധം തകർന്നതിൽ മാനസീക പ്രയാസങ്ങൾ ഇല്ല എന്ന് കുടുംബത്തെ ധരിപ്പിക്കാൻ രഖിൻ ശ്രമിച്ചിരുന്നതായാണ് വിവരം. 
വേറെ കല്യാണം ആലോചിക്കാൻ മാതാപിതാക്കളോട് രഖിൽ പറഞ്ഞിരുന്നു. ജോലിക്കായി ഗൾഫിൽ പോകാനും ശ്രമം തുടങ്ങിയിരുന്നു. സംഭവദിവസം കൊച്ചിയിൽ ഇൻ്റീരിയർ ഡിസൈനിംഗ് വർക്കുണ്ടെന്ന് പറഞ്ഞാണ് പോയത്. രണ്ടു ദിവസം മുന്നേയാണ് വീട്ടിലെത്തി മടങ്ങിയത്.

മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കൾ കോതമംഗലത്തേക്ക് തിരിച്ചു. 

ക്രൂരമായ കൊലപാതകത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും കണ്ണൂരിലെ നാറാത്ത്, മേലൂർ ഗ്രാമങ്ങൾ. മാനസയുടെ വീടായ നാറാത്തും രഖിലിന്റെ വീടായ മേലൂരും തമ്മിൽ 25 കിലോമീറ്റർ ദൂരമുണ്ട്.  ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട മാനസയും രഖിലും അടുത്ത സുഹൃത്തുക്കളായെങ്കിലും വൈകാതെ അകലുകയായിരുന്നു. രഖിൽ പിന്നീടും ബന്ധം തുടരാൻ നിർബന്ധിച്ചതോടെ പൊലീസ് ഇടപെട്ടാണ് കഴിഞ്ഞമാസം പ്രശ്നങ്ങൾ തീർത്തത്. ബന്ധം ഉലഞ്ഞ ശേഷം രഖിൽ പ്രശ്നങ്ങളുണ്ടാക്കി തുടങ്ങിയതോടെ മാനസ അച്ഛനോട് വിവരങ്ങൾ പറയുകയായിരുന്നു. കുടുംബം കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ പിപി സദാനന്ദന് പരാതി നൽകി. ഇരു കുടുംബങ്ങളെയും പൊലീസ് വിളിപ്പിച്ചു. കേസെടുക്കേണ്ടെന്നും ഇനി പ്രശ്നങ്ങളുണ്ടാക്കില്ലെന്നും രഖിലിൽ നിന്ന് ഉറപ്പ് കിട്ടിയാൽ മതിയെന്നാണ് മാനസയുടെ കുടുംബം ആവശ്യപ്പെട്ടത്. രഖിൽ സമ്മതിച്ചതോടെ ഇവർ രമ്യതയിൽ പിരിഞ്ഞു. മേലൂരിൽ ചെമ്മീൻ കൃഷി ചെയ്യുന്ന കുടുംബമാണ് രഖിലിന്റേത്. ഇന്റീരിയർ  ഡിസൈൻ ചെയ്യുന്ന ഇയാൾക്ക് നാട്ടിൽ അധികം ബന്ധങ്ങളില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!