
കൊല്ലം: ഉത്ര കൊലപാതകത്തിൽ അന്വേഷണസംഘം ബാങ്ക് ലോക്കർ പരിശോധന പൂർത്തിയാക്കി. 10 പവൻ സ്വർണ്ണം ലോക്കറിൽ നിന്ന് കണ്ടെത്തി. പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതി സൂരജിനെയും ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സാമ്പത്തിക ലക്ഷ്യം വച്ച് നടത്തിയ കൊലപാതകത്തിൽ നിർണായക തെളിവായ ആഭരണങ്ങൾ ഉണ്ടോ എന്നറിയാനാണ് ലോക്കർ തുറന്ന് പരിശോധന നടത്തിയത്.
പത്ത് പവൻ ആഭരണങ്ങളാണ് അടൂരിലെ ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തിയത്. ആറ് പവൻ സ്വർണ്ണം ഈടായി കാണിച്ച് കാർഷിക വായ്പ എടുത്തതായും തെളിഞ്ഞു. നേരത്തെ മുപ്പത്തി ഏഴര പവൻ സ്വർണ്ണം പറമ്പിൽ കുഴിച്ചിട്ടത് സൂരജിന്‍റെ അച്ഛൻ സുരേന്ദ്രൻ കാണിച്ചു കൊടുത്തിരുന്നു. ശേഷിക്കുന്ന സ്വർണ്ണാഭരണങ്ങളിൽ ചിലത് ഉത്രയുടെ വീട്ടുകാർക്ക് കൈമാറി എന്നാണ് മൊഴി.
90 പവൻ സ്വർണ്ണം വിവാഹ സമയത്ത് നൽകിയെന്നാണ് വിവാഹ രേഖകളിൽ കാണിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകിന്‍റെ നേതൃത്വത്തിൽ 12.40-ന് ആരംഭിച്ച പരിശോധന വൈകിട്ട് 4 മണിക്കാണ് അവസാനിച്ചത്. പിന്നീട് സൂരജിനെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ശേഷിക്കുന്ന സ്വർണ്ണം വിനിയോഗിച്ചതിന്‍റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
സൂരജിൻ്റെ അമ്മയ്ക്കും സഹോദരിക്കും കൊലപാതക ഗൂഡാലോചന ഉൾപ്പെയുള്ള കാര്യങ്ങളിൽ പങ്കാളിത്തം ഉണ്ടോ എന്നറിയാൻ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. സ്വർണ്ണം കുഴിച്ചിട്ട കാര്യം അറിയാമായിരുന്നെന്ന് സൂരജിന്‍റെ അമ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നെങ്കിലും കൊലപാതകത്തെകുറിച്ച് അറിയില്ലെന്നായിരുന്നു മൊഴി .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam