
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടത്തിയ പ്രസ്താവനക്കെതിരെ കോൺഗ്രസ് അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാകുന്നു. കാലത്തോടും സാധാരണ മനുഷ്യരോടും നീതി പുലർത്താത്ത 'ബുദ്ധിജീവി' പ്രയോഗങ്ങളിലൂടെ അയ്യർ പാർട്ടിയെ ഒറ്റിക്കൊടുക്കുകയാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. കേരളത്തിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് മണിശങ്കർ അയ്യർ സംസാരിക്കുന്നതെന്ന് വിമർശകർ ആരോപിക്കുന്നു. മോദി സർക്കാരിനെ താഴെയിറക്കാൻ കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത ഒരാൾ, കേരളത്തിലെ പിണറായി സർക്കാരിനെ പുകഴ്ത്താൻ ഇറങ്ങിത്തിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നാണ് കോൺഗ്രസ് നേതാവ് ജിന്‍റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തെരുവുകളിൽ തല്ലുവാങ്ങുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകരുടെ പോരാട്ടങ്ങളെ മണിശങ്കർ അയ്യർ വിലകുറച്ച് കാണുകയാണ്. "ജയിൽവാസവും ക്രൂരമായ മർദ്ദനങ്ങളും ഏറ്റുവാങ്ങുന്ന സാധാരണ പ്രവർത്തകരുടെ പോരാട്ടങ്ങൾ തെറ്റാണെന്നാണോ അയ്യർ പറയുന്നത്?" എന്ന് ജിന്‍റോ ചോദിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയ കേരളത്തിലെ സാധാരണ വോട്ടർമാരെ അയ്യർ അപമാനിക്കുകയാണെന്നും ജിന്‍റോ കുറിച്ചു.
ഗാന്ധിസവും പിണറായിയും
പിണറായി വിജയന്റെ ഭരണത്തെ ഗാന്ധിജിയുടെ സ്വപ്നങ്ങളുമായി ഉപമിച്ചതിനെ കുറിപ്പിൽ കടുത്ത ഭാഷയിൽ ജിന്‍റോ എതിർക്കുന്നുണ്ട്. പൗരപ്രമുഖർക്ക് സൽക്കാരം നൽകുകയും സാധാരണക്കാരെ ആട്ടിയോടിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതിയാണ് കേരളത്തിൽ നടക്കുന്നത്. ശബരിമല മുതൽ സാധാരണക്കാരെ വരെ കൊള്ളയടിക്കുന്ന ഈ സർക്കാരിനെ ഗാന്ധിജിയുമായി താരതമ്യം ചെയ്യുന്നത് പ്രത്യയശാസ്ത്രപരമായ ദ്രോഹമാണെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
വിശ്രമം ആവശ്യമാണ്
മണിശങ്കർ അയ്യർക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമില്ലെന്നും, അദ്ദേഹത്തിന് 'സ്ഥലകാല വിഭ്രമം' ബാധിച്ചിരിക്കുകയാണെന്നും പരിഹാസപൂർവ്വം കുറിപ്പിൽ പറയുന്നു. "അയ്യർക്ക് ഇനി വിശ്രമമാകാം, നെല്ലിക്കാത്തളം വെക്കുന്നത് നന്നായിരിക്കും" എന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. രാഷ്ട്രീയ നിസ്സാരൻ എന്ന അർത്ഥത്തിലാണ് താൻ 'അലവലാതി' എന്ന പ്രയോഗം നടത്തിയതെന്നും പോസ്റ്റിൽ ജിന്‍റോ ജോൺ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam