
കണ്ണൂര്‍: കേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ എം ഷാജി എംഎല്‍എ. ഇങ്ങനെ വൈരം കാണിക്കുന്നൊരാൾ രാഷ്ട്രീയത്തിൽ വേറെ ഇല്ലെന്നും മുഖ്യമന്ത്രി തന്നെ പിന്തുടർന്ന് തകർക്കാൻ ശ്രമിക്കുകയാണെന്നും ഷാജി ആരോപിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഇഞ്ചി കൃഷി ചെയ്ത് തന്നെയാണ് പണം സമ്പാദിച്ചതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഴീക്കോടാണ് തന്‍റെ ഏറ്റവും സുരക്ഷിത മണ്ഡലമെന്നും ആരോപണങ്ങൾ ഉയരുന്ന സമയത്ത് പിന്മാറിയാൽ ക്ഷീണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാർട്ടി പറഞ്ഞാൽ മാത്രം മത്സരത്തിൽ നിന്ന് പിൻമാറും. കാസർകോടേക്ക് മാറാൻ ശ്രമിച്ചെന്ന പ്രചാരണം തെറ്റാണെന്നും കെ എം ഷാജി പ്രതികരിച്ചു. പാർട്ടിക്കകത്ത് റിബലാണ് എന്ന വിമര്‍ശനം തനിക്ക് ഒരു അലങ്കാരമാണെന്നും ഷാജി പറയുന്നു. കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായ വത്യാസം ആശയപരമാണ്. അദ്ദേഹത്തിനോടുള്ള ഏതിർപ്പുകൾ നേരിട്ട് പറയാറുണ്ട്. പാർട്ടിക്കകത്തെ റിബൽ ആണെന്ന മാധ്യമ വാർത്തകളിൽ സന്തുഷ്ടനാണെന്നും ഷാജി പറഞ്ഞു. തന്നെ പോലെ എതിർപ്പുയർത്താൻ സിപിഎമ്മിലെ യുവനേതാവിന് പറ്റുമോ എന്നും കെ എം ഷാജി ചോദിച്ചു.