'ആവശ്യങ്ങൾ അംഗീകരിച്ചിട്ടും ഗവേഷക സമരം തുടരുന്നു', വിമർശനവുമായി പിന്നോക്ക ക്ഷേമമന്ത്രി, സമരം പതിനൊന്നാം ദിനം

By Web TeamFirst Published Nov 8, 2021, 1:15 PM IST
Highlights

സർക്കാർ കൃത്യമായി ഇടപെട്ടിട്ടും സമരവുമായി വിദ്യാർത്ഥിനി മുന്നോട്ട് പോകുന്നതിലെ അത്യപ്തിയാണ് മന്ത്രി പ്രകടിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ സമരം പതിനൊന്നാം ദിവസവും എംജി സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ തുടരുകയാണ്.

തിരുവനന്തപുരം: എംജി സർവ്വകലാശാലയിലെ (mg university) ഗവേഷക വിദ്യാർത്ഥിനിയുടെ സമരത്തെ വിമർശിച്ച് പിന്നോക്ക ക്ഷേമമന്ത്രി (K Radhakrishnan). ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ട് പോകുന്നതിന്‍റെ താല്‍പ്പര്യമെന്തെന്ന് മന്ത്രി കെ രാധകൃഷ്ണൻ നിയമസഭയിൽ ചോദിച്ചു. സർക്കാർ കൃത്യമായി ഇടപെട്ടിട്ടും സമരവുമായി വിദ്യാർത്ഥിനി മുന്നോട്ട് പോകുന്നതിലെ അത്യപ്തിയാണ് മന്ത്രി പ്രകടിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ സമരം പതിനൊന്നാം ദിവസവും എംജി സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ തുടരുകയാണ്.

വിദ്യാർത്ഥിനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാൻ സാധിക്കാത്തതില്‍ പല കാരണങ്ങളുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി മറുപടിപറഞ്ഞ മന്ത്രി കെ രാധാകൃഷ്ണൻ വിശദീകരിച്ചു. 2019 ൽ ഗവേഷണ കാലാവധി കഴിഞ്ഞതാണ്. എന്നാൽ ഇതിന് ശേഷവും ഗവേഷണം നടത്താൻ സർവ്വകലാശാല അനുമതി നൽകി. ഇതിനിടെയാണ് അധ്യാപകൻ നന്ദകുമാറിനെതിരെ പരാതി വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ഇടപെട്ട് നന്ദകുമാറിനെ വകുപ്പില്‍ നിന്ന് നീക്കി. എന്നാല്‍ അധ്യാപകനെ പിരിച്ചുവിടണമെന്ന ദീപയുടെ ആവശ്യത്തില്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്കനുസരിച്ചേ നടപടി എടുക്കാൻ സാധിക്കുവെന്നും മന്ത്രി പറഞ്ഞു

എംജി സര്‍വകലാശാലയില്‍ ജാതി വിവേചനം ആരോപിച്ചുള്ള ഗവേഷക വിദ്യാര്‍ത്ഥിയുടെ നിരാഹാര സമരം പ്രതിപക്ഷം ഏറ്റെടുത്തു. ജാതിപരമായ വിവേചനം നടന്നുവെന്ന് സർവ്വകലാശാല തന്നെ കണ്ടെത്തി. അനുകൂലമായി കോടതി ഉത്തരവിട്ടിട്ടും സര്‍വകലാശാല നടപടി എടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ലാബ് തുറന്ന് കൊടുക്കാൻ റിട്ട് നൽകേണ്ട ദുരവസ്ഥയാണ് കേരളത്തിലെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.


 

click me!