
കോഴിക്കോട്: മാടപ്പള്ളിയിൽ കെ റെയിൽ പദ്ധതിക്ക് എതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അപലപിച്ചു. സിൽവർ ലൈൻ വിരുദ്ധ ജനകീയ പ്രതിരോധത്തെ അടിച്ചമർത്താമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യാമോഹമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഭരണകൂട ഫാസിസമാണ്.
അറസ്റ്റ് ചെയ്ത സമരക്കാരെ ഭീഷണിപ്പെടുത്തുന്ന പൊലീസ് നടപടി കിരാതമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരം മനസിലാക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട് പോകാനുള്ള പിണറായി സർക്കാരിന്‍റെ നീക്കം ബിജെപി തടയും. കേരളത്തിന്‍റെ താത്പര്യം സംരക്ഷിച്ച് പദ്ധതിക്ക് അനുമതി നൽകാത്ത കേന്ദ്ര സർക്കാരിന്‍റെ നയം മാതൃകയാക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
അറസ്റ്റിലായവരെ വിട്ടയച്ചു, സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ച് സമരക്കാർ; ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ
കോട്ടയം: മാടപ്പള്ളിയിൽ കെ റെയിൽ (K Rail) കല്ലിടൽ തടഞ്ഞ നാട്ടുകാർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചു. അറസ്റ്റിലായ മൂന്ന് പേരെയും വിട്ടയച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കല്ലിടലിനെതിരായ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തിയതോടെയാണ് പൊലീസ് സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരിൽ മൂന്ന് പേരെ പൊലീസ് വിട്ടയച്ചിരുന്നില്ല. ഇതോടെ പ്രതിഷേധം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിലേക്കെത്തി. കെ റെയിൽ വിരുദ്ധ സമര സമിതിക്ക് ഒപ്പം നാട്ടുകാരും യുഡിഎഫ്, ബിജെപി പ്രവർത്തകരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇതോടെ മൂന്നുപേരെയും പൊലീസ് വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരല്ലെന്നും ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീടും സ്ഥലവും സംരക്ഷിക്കാനാണ് സമരത്തിനിറങ്ങിയതെന്നും സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ സമരക്കാർ പറഞ്ഞു. അതേ സമയം. നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ നാളെ ഹർത്താൽ നടത്തും. കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam