'അത് കള്ളക്കേസ്', അമ്മയ്ക്ക് എതിരെ പോക്സോ ചുമത്തിയതിൽ കുടുംബം നിയമനടപടിക്ക്

By Web TeamFirst Published Jan 10, 2021, 7:01 AM IST
Highlights

പരാതി വ്യാജമാണെന്നാണ് കുടുംബത്തിന്‍റെ വാദം. പതിനാലുകാരനായ സഹോദരനെ അച്ഛൻ മർദ്ദിച്ച് അമ്മയ്ക്കെതിരെ പറയിച്ചതാണെന്ന് ഇളയ മകൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം: കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രജിസ്റ്റ‍ർ‍ ചെയ്ത പോക്സോ കേസിനെതിരെ യുവതിയുടെ കുടുംബം നിയമ നടപടിക്ക്. ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയേക്കും. മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാനാണ് തീരുമാനം. 

മകൾക്ക് എതിരായ ആരോപണം കളളമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും യുവതിയുടെ അമ്മ ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ട് 5 ദിവസം മുൻപ് കുടുംബം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. ഉടനെ തുടങ്ങും എന്നാണ് പൊലീസ് വിശദീകരണം. പരാതി വ്യാജമാണെന്നാണ് കുടുംബത്തിന്റെ വാദം. പതിനാലുകാരനായ സഹോദരനെ അച്ഛൻ മർദ്ദിച്ച് അമ്മയ്ക്കെതിരെ പറയിച്ചതാണെന്ന് ഇളയ മകൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

ഇളയ മകന്‍റെ മൊഴിയിൽ പറയുന്നത് ഇങ്ങനെ: അച്ഛൻ തങ്ങളെ മർദ്ദിക്കുമായിരുന്നു. കേസിൽ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകൻ വെളിപ്പെടുത്തുന്നു. 

മകൾ നിരപരാധി ആണെന്ന് യുവതിയുടെ അമ്മയും പറയുന്നു. വിവാഹ ബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചു. ഇതിന്‍റെ പേരിലുണ്ടായ സംഭവങ്ങളാണ് ഇപ്പോഴത്തേതെന്നും യുവതിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

മകനെ പീഡിപ്പിച്ച കേസില്‍  വക്കം സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  പതിനാല് വയസ്സുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് നൽകിയ കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിൽ ആണ് അറസ്റ്റുണ്ടായത്. കടയ്ക്കാവൂര്‍ പൊലീസാണ് അറസ്റ്റ് നടത്തിയത്. ഇവര്‍ ഇപ്പോള്‍ റിമാൻഡിലാണ്. പോക്സോ കേസിൽ കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. 

click me!